ബലാത്സംഗത്തിനിരയായ 10 വയസുകാരി പ്രസവിച്ചു; ഡിഎന്‍എ ടെസ്റ്റ്; പ്രതി അമ്മാവനല്ല

ചണ്ഡീഗഡില്‍ ബലാത്സംഗത്തിനിരയായ പത്തുവയസുകാരി പ്രസവിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായിരുന്ന പ്രതി അമ്മാവന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് കുട്ടിയുടെ ഡിഎന്‍എ പരിശോധന വ്യക്തമാക്കുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പത്തുവയസുകാരി ഗര്‍ഭിണിയായ സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
പെണ്‍കുട്ടി 30 മുപ്പത് ആഴ്ച ഗര്‍ഭിണിയായശേഷമാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പോലീസ് അന്വേഷണത്തില്‍ അമ്മാവനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കുട്ടിക്ക് ജന്മം നല്‍കിയതോടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ അമ്മാവന്റെ ഡിഎന്‍എയുമായി ചേരുന്നില്ലെന്ന് തെളിഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സിലാണ് പരിശോധന നടത്തിയത്. നേരത്തെ കുട്ടിയെ അബോര്‍ഷന് വിധേയയാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പ്രതിയായ അമ്മാവനെ ജൂലൈയിലാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയും പിന്നീട് അമ്മാവനെതിരെ മൊഴി നല്‍കി.
പോലീസിന് നല്‍കിയ മൊഴിയില്‍ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. അമ്മയും അച്ഛനും വീട്ടിലില്ലാത്തപ്പോള്‍ പകല്‍സമയം പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഡിഎന്‍എ പരിശോധന പ്രതിക്ക് അനുകൂലമായതോടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ആരെന്ന ചോദ്യമാണ് ഉയരുന്നത്.

Top