അമ്മയെയും സഹോദരിയെയും ക്രൂരമായി കൊല്ലാനുള്ള കാരണം പൊലീസിനോട് വെളിപ്പെടുത്തി 14 കാരന്‍  

നോയ്ഡ : അമ്മയെയും 11 കാരിയായ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ 14 കാരന്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതക ശേഷം ഒളിവില്‍ പോയ 14 കാരന്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് പിടിയിലായത്. ഈ മാസം 4 ന് രാത്രിയാണ് കുട്ടി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. 42 കാരി അഞ്ജലി അഗര്‍വാള്‍ മകള്‍ മണികര്‍ണിക എന്നിവരാണ് മരിച്ചത്. കത്രികയും,പിസ്സ കട്ടറും ഉപയോഗിച്ചായിരുന്നു നരഹത്യ. ഭര്‍ത്താവ് അഗര്‍വാള്‍ ബിസിനസ് ആവശ്യവുമായി സൂററ്റില്‍ പോയപ്പോഴായിരുന്നു കൂരമായ കൊലപാതകം. അമ്മ നിരന്തരം അടിക്കുകയും വഴക്ക് പറയുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. പഠനത്തില്‍ മോശമാണെന്ന് കുറ്റപ്പെടുത്തിയാണ് അടിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നത്. ആ ദേഷ്യത്തിലാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കുട്ടി മൊഴി നല്‍കി.സഹോദരിയോടാണ് എല്ലാവര്‍ക്കും സ്‌നേഹമെന്നും അനിയത്തിക്കുള്ള പരിഗണന വീട്ടില്‍ തനിക്ക് കിട്ടാറില്ലെന്നും 14 കാരന്‍ പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ ശത്രുതയാണ് സഹോദരിയുടെ കൊലപാതകത്തിലും കലാശിച്ചത്. ഡിസംബര്‍ 3 നാണ് അഗര്‍വാള്‍ ബിസിനസ് ആവശ്യവുമായി യുപിയിലേക്ക് പോയത്. ചൊവ്വാഴ്ച ഇദ്ദേഹം ഭാര്യ അഞ്ജലിയെ പലകുറി വിളിച്ചെങ്കിലും ആരും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അര്‍ദ്ധ സഹോദരന്‍ വിരാടിനെ ബന്ധപ്പെടുകയും ഫ്ളാറ്റിലെത്തി വിവരമന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.വിരാട് സ്ഥലത്തെത്തിയപ്പോള്‍ ഫ്ളാറ്റ് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. വിളിച്ചിട്ട് ആരും വാതില്‍ തുറന്നില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നു. എന്നാല്‍ അമ്മയെയും മകളെയും രക്തം വാര്‍ന്ന നിലയില്‍ കിടക്കയിലാണ് കണ്ടെത്തിയത്. ഇവര്‍ക്കടുത്തായി രക്തക്കറയുള്ള ക്രിക്കറ്റ് ബാറ്റും കാണപ്പെട്ടു. എന്നാല്‍ ഇവരോടൊപ്പമുണ്ടായിരുന്ന 14 കാരനെ കാണ്മാനില്ലായിരുന്നു. കൗമരക്കാരന്‍ വീട് വിട്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. മറ്റാരും വീട്ടിലേക്ക് വരികയോ പോവുകയോ ചെയ്തിട്ടുമില്ല. ഇതോടെയാണ് കുട്ടിയിലേക്ക് അന്വേഷണം നീളുന്നത്.

Top