കാന്‍സര്‍ ബാധിതയായ 16 കാരിയെ നാട്ടുകാരനും കൂട്ടുകാരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; സഹായമഭ്യര്‍ത്ഥിച്ച വഴിപോക്കനും മാനഭംഗപ്പെടുത്തി  

 

 

ലക്‌നൗ: അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി ചികിത്സ തേടുന്ന പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ലഖ്‌നൗവിന് അടുത്തുള്ള സരോജിനി നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് രണ്ടു തവണ പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകീട്ട് പ്രദേശത്തെ മാര്‍ക്കറ്റില്‍ പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ പരിചയമുള്ള യുവാവും സുഹൃത്തും ചേര്‍ന്ന് കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.  ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയെ ഇവര്‍ വഴിയരികില്‍ ഉപേക്ഷികുകയായിരുന്നു.അവശ നിലയില്‍ കിടന്ന പെണ്‍കുട്ടി അതുവഴി ബൈക്കിലെത്തിയ ആളോട് വിവരം പറയുകയും വീട്ടിലെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വഴിപോക്കന്‍ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബീരേന്ദ്രയാദവ് ബന്ദാര എന്നയാളോടാണ് പെണ്‍കുട്ടി വഴിയെ എത്തിയപ്പോള്‍ സഹായം തേടിയത്.  ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സരോജിനി നഗര്‍ സ്വദേശികളായ ശുഭവും സുമിത്തുമായിരുന്നു പെണ്‍കുട്ടിയെ ആദ്യത്തെ തവണ പീഡനത്തിനിരയാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് മാര്‍ക്കറ്റില്‍ പോയ പെണ്‍കുട്ടിയെ തിരിച്ചു വരുന്നതിനിടയില്‍ പരിചയമുള്ള ശുഭം വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് ബൈക്കില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തും രാത്രി 11 വരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ബീരേന്ദ്രയാദവിനോട് വീട്ടില്‍ എത്തിക്കാന്‍ സഹായം ചോദിച്ചത്.  എന്നാല്‍ ഇയാളില്‍ നിന്നും കുട്ടിക്ക് പീഡനമേല്‍ക്കേണ്ടി വരികയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.  ശുഭത്തിനേയും സുമിത്തിനേയും പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറയുന്നു.

Top