പ്രതിയെ കുടുക്കിയത് ആ പാടുകള്‍; 17 കാരിയെ പീഡിപ്പിച്ചു കൊന്നു; ജീവപര്യന്തം തടവ്

17 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. ഇരയും പ്രതിയും അന്യസംസ്ഥാനത്തു നിന്നുള്ളവരാണെങ്കിലും സംഭവം നടന്നത് കേരളത്തിലായിരുന്നു. തടവു ശിക്ഷയോടൊപ്പം രണ്ടരലക്ഷം രൂപ പിഴയും കോടതി പ്രതിക്കു ശിക്ഷ വിധിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ 33 കാരനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ കപില്‍ ഷായുടെ മകള്‍ സന്ധ്യാ കുമാരിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ കൊല ചെയ്യപ്പെട്ടത്. ബിഹാറിലെ മുസാഫിര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ജുന്‍ജുന്‍ കുമാറാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടി 90 ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജയിലിനകത്തു വച്ചു തന്നെയാണ് പ്രതി വിചാരണ നേരിട്ടത്. 2012 മാര്‍ച്ച് ഒമ്പതിനു കുമ്പനാട് കല്ലുമാലിക്കലുള്ള വാടക വീട്ടില്‍ വച്ചാണ് 17 കാരി കൊല്ലപ്പെടുന്നത്. സഹോദരിക്കും അവരുടെ ഭര്‍ത്താവായ സഞ്ജീവ് സായിക്കുമൊപ്പമാണ് പെണ്‍കുട്ടി ഇവിടെ താമസിച്ചിരുന്നത്. ജോലി തേടിയാണ് ജുന്‍ജുന്‍ കുമാര്‍ കുമ്പനാട്ടേക്ക് വരുന്നത്. ഇവിടെ വച്ച് സഞ്ജീവിനെ പരിചയപ്പെടുകയും പിന്നീട് മേസ്തിരിപ്പണിക്കാരനായി സഞ്ജീവിന്റെ വാടകവീട്ടില്‍ താമസിക്കുകയുമായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ സഞ്ജീവ് പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് 17 കാരി ആക്രമിക്കപ്പെടുന്നത്. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ജുന്‍ജുന്‍ കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ആശുപത്രിയില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ സഞ്ജീവും ഭാര്യയും കണ്ടത്. തൊട്ടടുത്ത മുറിയില്‍ ജുന്‍ജുന്‍ കുമാര്‍ അബോധാവസ്ഥയിലുമായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എടിഎമ്മില്‍ നിന്നും പണമെടുത്തു മടങ്ങുന്നതിനിടെ ചിലര്‍ തന്നെ പിന്തുടര്‍ന്നു വീട്ടിലെത്തിയതായും അവര്‍ തന്നെ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുമെന്നാണ് ജുന്‍ജുന്‍ പോലീസിനു മൊഴി നല്‍കിയത്.

എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജുന്‍ജുന്‍ എടിഎമ്മില്‍ പോയിട്ടില്ലെന്നും പണം പിന്‍വലിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. ജുന്‍ജുന്‍ കുമാറിന്റെ നെഞ്ചില്‍ ആഴത്തില്‍ നഖക്ഷതങ്ങളുണ്ടായിരുന്നു. അക്രമികള്‍ തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇതെന്നായിരുന്നു ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ജുന്‍ജുനിന്റെ നെഞ്ചില്‍ കാണപ്പെട്ട പാടുകള്‍ പെണ്‍കുട്ടിയുടേതാണെന്ന് തെളിഞ്ഞത്. പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയ ഉണ്ടാക്കിയതായിരുന്നു ഇത്. പീഡനം ചെറുത്ത പെണ്‍കുട്ടിയെ ഇയാള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗും മറ്റുമെടുത്തു നാടു വിടാന്‍ താന്‍ ആലോചിച്ചിരുന്നതായും എന്നാല്‍ ഇതിനിടെ സഞ്ജീവും ഭാര്യയുമെത്തിയപ്പോള്‍ താന്‍ അബോധാവസ്ഥ അഭിനയിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോടു സമ്മതിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top