കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷത്തെ കഠിന തടവും മൂന്നു ലക്ഷം രൂപ പിഴ ശിക്ഷയും. വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് ഉത്തരവിട്ടു. കേസില്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
കേസിലെ ആറു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു.
പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴയില്‍ ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. കൊട്ടിയൂര്‍ നീണ്ടു നോക്കി പളളി വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കും ചേരി കേസിലെ ഒന്നാം പ്രതിയായിരുന്നു. കേസില്‍ വിചാരണ നടക്കവെ ഇരയും മാതാപിതാക്കളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂടാതെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വാദവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.
പളളിമുറിയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ വികാരി ഫാദര്‍ റോബിന്‍ വടക്കും ചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പത്ത് പ്രതികളാണ് കേസില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് വിചാരണ നേരിട്ടത്.
പളളിയിലെ ജീവനക്കാരി തങ്കമ്മ നെല്ലിയാനി, കൊട്ടിയൂര്‍ മഠത്തിലെ കന്യാസ്ത്രീകളായ ലിസ് മരിയ, അനീറ്റ, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, മുന്‍ സമിതി അംഗം സി.ബെറ്റി ജോസ്, വൈത്തിരി മഠം സൂപ്രണ്ടായിരുന്ന സി.ഒഫീലിയ എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. 2018 ഓഗസ്ത് ഒന്നിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തിരുന്നു. അതേസമയം ആറു പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.