മലയാളത്തില്‍ നരേന്ദ്രമോദിക്കൊരു കത്ത്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൊള്ളപ്പലിശക്കാരെ അകത്താക്കി അച്ഛനെ രക്ഷിച്ച കഥ

മലയാളത്തില്‍ പ്രധാനമന്ത്രിക്കൊരു കത്ത്. കത്തില്‍ തന്റെ പിതാവിന് പലിശക്കാരില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍. ദിവസങ്ങള്‍ക്കകം കൊള്ളപ്ലിശക്കാര്‍ അകത്താകുന്നു. പ്രതികരണ ശേഷിയ്ക്ക് മാതൃകയായി ഇതാ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. പ്രിയപ്പെട്ട മോദിജീ.. എന്ന അഭിസംബോധനയോടെ തുടങ്ങിയ കത്തില്‍ തന്റെ അച്ഛന്‍ പലിശക്കാരില്‍നിന്ന് അനുഭവിക്കുന്ന ദുരിതങ്ങളാണ് മലയാളത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി എഴുതിയിരുന്നത്. പതിനേഴുകാരിയുടെ പരാതിയുടെ ഗൗരവം പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. അങ്ങനെ പണം കടം വാങ്ങിയെന്ന പേരില്‍ ഒന്നേ മുക്കാല്‍ കോടി രൂപാ വിലമതിക്കുന്ന വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച പുറപ്പുഴ വള്ളിക്കെട്ട് വട്ടംകണ്ടത്തില്‍ (തയ്യില്‍) ഉലഹന്നാനും (82), മകന്‍ ജോണ്‍സണും (46) കുടുങ്ങി.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലെ രാജ്യപുരസ്‌കാര്‍ ജേത്രിയായ പ്ലസ്ടൂക്കാരിയുടെ പരാതിയാണ് ഇവരെ കുടുക്കിയത്. ജോണ്‍സണെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഉലഹന്നാന്‍ ഒളിവിലാണ്. 2014ലാണ് പുറപ്പുഴ സ്വദേശിയായ രാധാകൃഷ്ണന്‍ വഴിത്തലയില്‍ തുണിക്കട തുടങ്ങുന്നതിനായി തന്റെ പേരിലുള്ള ഒരേക്കര്‍ ഒന്നര സെന്റ് തീറാധാരം എഴുതിക്കൊടുത്ത് 20 ലക്ഷം രൂപ വാങ്ങിയിരുന്നു. കച്ചവടത്തില്‍ നഷ്ടം വന്നതിനെ തുടര്‍ന്ന് ഈ സ്ഥാപനം പൂട്ടിപ്പോയി. തുടര്‍ന്ന് ഉപജീവനത്തിനായി ഒരു ചപ്പാത്തി യൂണിറ്റ് തുടങ്ങുന്നതിനായി 10 ലക്ഷം രൂപാകൂടി വാങ്ങി. യൂണിറ്റ് തുടങ്ങി അടുത്ത ദിവസംതന്നെ ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം കേടായി. ഉപകരണം നല്‍കിയ കമ്പനിയുമായി ഉപഭോക്തൃ കോടിതിയില്‍ കേസുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസം 45,000 രൂപ പലിശ നല്‍കണമെന്നാണ് നിബന്ധന. മൂന്നുമാസം കൃത്യമായി പണം നല്‍കിയെങ്കിലും പിന്നീട് സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞില്ല. പലിശയും മുതലിനും തുല്യമായ വസ്തു എഴുതിയെടുത്ത് ബാക്കി തിരികെത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഉലഹന്നാനോ മകനോ തയ്യാറായില്ല. മധ്യസ്ഥ ചര്‍ച്ചകളും പരാജയപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രിക്ക് മലയാളത്തില്‍തന്നെ വിശദമായ പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രി ഓഫീസിലേക്ക് പരാതി അയച്ചു. തുടര്‍ന്ന് ഇടുക്കി എസ്പി. വഴി സിഐ എന്‍.ജി. ശ്രീമോന് അന്വേഷണച്ചുമതല ലഭിക്കുകയായിരുന്നു.

വെള്ളിയാഴ്ച പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 60 ഏക്കറോളം വസ്തുവിന്റെ 29 ആധാരങ്ങളും മറ്റ് പണയരേഖകളും പൊലീസ് കണ്ടെത്തി. 50 വര്‍ഷത്തോളമായി ഉലഹന്നാന്‍ അനധികൃത പലിശയിടപാട് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. തുകയെല്ലാം എല്‍.ഐ.സി. ഏജന്റായ മകന്‍ ജോണ്‍സന്റെ പേരില്‍ പോളിസികളില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മണി ലെന്‍ഡേഴ്‌സ് ആക്ട് സെക്ഷന്‍ നാല് പ്രകാരം ജാമ്യമില്ലാ വകുപ്പും വഞ്ചനാക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top