ആലപ്പുഴയിലെ റോഡിന് ജര്‍മ്മന്‍ ശക്തി; ജെ.സി.ബിക്ക് പോലും പൊളിക്കാന്‍ കഴിയില്ല

ആലപ്പുഴ ദേശീയപാതയില്‍ തലേന്ന് പൂര്‍ത്തിയാക്കിയ റോഡിന്റെ അരികിളക്കാന്‍ ജെ.സി.ബി വിചാരിച്ചിട്ടും കഴിഞ്ഞില്ല. റോഡിന്റെ ‘ജര്‍മ്മന്‍’ കരുത്ത് കണ്ട് ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നു. ജര്‍മ്മന്‍ യന്ത്രമായ ‘വിട്ജന്‍’ ഉപയോഗിച്ച് ആലപ്പുഴയില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതിനിടെ പൂര്‍ത്തിയായ ഭാഗത്തിന്റെ അരിക് അല്പം ഇളക്കാന്‍ ശ്രമിച്ച ജെ.സി.ബിയുടെ പല്ലൊടിഞ്ഞു. ഒടുവില്‍ കോണ്‍ക്രീറ്റ് മുറിക്കുന്ന ബ്‌ളേഡ് മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ചാണ് ഇളക്കിയത്. പത്തുകോടിയാണ് ജര്‍മ്മന്‍ യന്ത്രത്തിലെ വില. പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ പുറക്കാട്ട് നിന്ന് ധനമന്ത്രി തോമസ് ഐസകിന്റെ മണ്ഡലമായ ആലപ്പുഴയിലെ പാതിരപ്പള്ളി വരെയുള്ള 22 കിലോമീറ്ററിലായിരുന്നു വിട്‌ജെന്‍ പരീക്ഷണം. പാതിരപ്പള്ളിയില്‍ തലേന്ന് അവസാനിപ്പിച്ച ഭാഗത്ത് നിന്ന് പിറ്റേന്ന് വീണ്ടും തുടങ്ങവേയാണ് അരികുഭാഗം കുറച്ച് പൊളിക്കാന്‍ ശ്രമിച്ചത്. ജെ.സി.ബി പരമാവധി നോക്കിയിട്ടും ഇളകിയില്ല. ആഞ്ഞൊന്ന് പിടിച്ചപ്പോള്‍ ഒന്നുരണ്ട് പല്ല് ഒടിഞ്ഞുവീണു. ഇതുകണ്ട എന്‍ജിനീയര്‍മാരും ആശ്ചര്യപ്പെട്ടു. പുതിയ നിര്‍മ്മിതിയിലെ റോഡിന് ഇത്രത്തോളം കരുത്തുണ്ടാവുമെന്നത് അവരും അറിഞ്ഞിരുന്നില്ല. ഇതുവരെ നടത്തിയ അറ്റകുറ്റപ്പണികളില്‍ ഏറ്റവും മികച്ചതെന്നാണ് ഇതര റോഡ് കരാറുകാര്‍ പോലും ദേശീയപാത അറ്റകുറ്റപ്പണിയെ വിശേഷിപ്പിക്കുന്ന്. വാഹനമോടിക്കുന്നവര്‍ക്ക് ഒഴുകി നീങ്ങുന്ന അനുഭൂതി. പഴയ റോഡിന്റെ പ്രതലം ഇളക്കി 20 എം.എം മെറ്റല്‍ പാകിയ ശേഷം മുകളില്‍ സിമന്റ് വിതറും. ബിറ്റുമിനും വെള്ളവും നിറച്ച രണ്ടു ടാങ്കര്‍ ലോറികള്‍ പൈപ്പുകള്‍ വഴി ബന്ധിപ്പിച്ച് ഇതിന് മുകളിലൂടെ നീക്കും. രണ്ടും ചേര്‍ന്ന മിശ്രിതം മില്ലിംഗ് മെഷീനിലേക്ക് (വിട്ജന്‍) പൈപ്പിലൂടെ കടത്തിവിട്ടതിന് ശേഷം മദ്ധ്യഭാഗത്ത് 18 ഉം വശങ്ങളില്‍ 16 ഉം സെ.മീ കനത്തില്‍ വിരിക്കുന്നു. മുള്ളര്‍ റോളര്‍ ആറുതണവയോളം ഓടിക്കും. പിന്നാലെ വൈബ്രേറ്ററുള്ള സാധാരണ റോളറും, തുടര്‍ന്ന് ഗ്രേഡറും ഓടിക്കും. ഏറ്റവും അവസാനമായി വീല്‍ റോളര്‍ ഓടിച്ച് ഫിനിഷ് ചെയ്യും. ഇങ്ങനെയാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം.

Top