അഭിമന്യുവിന്റെ കൊലപാതകം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കൊളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭ്യുമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്ക്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളരുത്തി സ്വദേശി ഷമീര്‍ ആണെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടസപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം,  ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ പാടില്ല.2001ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം തേടി.

കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതേസമയം, കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു . സംസ്ഥാന നേതാക്കളടക്കം ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്. എസ്ഡിപിഐ  പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങുമെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. എസ്ഡിപിഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും അടിയന്തിരാവസ്ഥ കാലത്തെ രീതിയിലുള്ള അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.

കൊച്ചിയില്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിമന്യു വധത്തില്‍ വിശദീകരണം നല്‍കുന്നതിനാണ് എസ്.ഡി.പി.ഐ നേതാക്കള്‍ പത്രസമ്മേളനം വിളിച്ചത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി എന്നിവരും ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, അഭിമന്യു കൊലക്കേസിലെ പ്രതികള്‍ കേരളത്തിനകത്ത് തന്നെയുണ്ടെന്ന ഉറച്ചവിശ്വാസത്തിലാണ്  അന്വേഷണസംഘം. പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം.  കേസിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നും പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായുമാണ് പൊലീസിന്റെ നിഗമനം. അതിനാലാണ് സംസ്ഥാനത്തെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍കയറി രാത്രിയടക്കം പൊലീസ് റെയ്ഡ് തുടരുന്നത്. പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് തുടങ്ങിയതിനെത്തുടര്‍ന്ന് പ്രതികളെ മറ്റേതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് കടത്തിയോ എന്നും സംശയിക്കുന്നുണ്ട്. പ്രതികള്‍ തീവണ്ടിമാര്‍ഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

അതേസമയം, പ്രതികള്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങള്‍ നല്‍കുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാര്‍ഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്‍മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുന്‍കൂട്ടി പ്ലാന്‍ചെയ്ത കൊലപാതകമായതിനാല്‍ ഇത്തരം സിം കാര്‍ഡുകള്‍ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവര്‍ തിരച്ചില്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവര്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 15 പ്രതികളില്‍ 9് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.കേരളത്തിന് പുറത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശി ആദില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ആദില്‍. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘം ആദ്യമായാണ് കൊലയാളി സംഘാംഗത്തെ പിടികൂടുന്നത്. നേരത്തെ മൂന്ന് പേരെ എസ്എഫ്‌ഐക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട് പതിനാല് ദിവസമായിട്ടും  പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്നും കേസന്വേഷണം ഇഴയുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന രീതിയിലാണ് മുഖ്യപ്രതിയുടെ അറസ്റ്റ്. പ്രതികള്‍ വിദേശത്ത് കടന്നെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ കേരളത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികള്‍ക്കായി അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടൊയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അഭിമന്യു വധക്കേസില്‍ നേരിട്ട് പങ്കെടുത്ത ആറ് നെട്ടൂര്‍ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍, കൊലപാതകം നടത്തിയ പ്രതികളെ കോളെജിലേക്ക് വിളിച്ചു വരുത്തിയ മുഹമ്മദ് എന്നയാളെയും കണ്ടെത്താനുണ്ട്. എന്നാല്‍, ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്.

Top