പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി

കാറിൽ സഞ്ചരിക്കുകയായിരുന്ന സിനിമാ നടനേയും കുടുംബത്തേയും ഓട്ടോ ഡ്രൈവർമാർ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്‍റെ കുടുംബം ചികിത്സ തേടിയിത്തി. സിനിമാ നടനും സോഫ്റ്റ്‌വെയർ എൻജിനിയറുമായ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ എ.പി .പ്രവീൺ കുമാർ (33), ഭാര്യ രാധിക, രണ്ടു വയസുള്ള മകൾ സമാന എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതേസമയം പ്രവീൺ കുമാർ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാരായ അനിൽകുമാർ, ശൈലേഷ് എന്നിവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ പയ്യന്നൂർ അമ്പലം റോഡിലാണ് സംഭവം. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിലാക്കി വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു പ്രവീൺ കുമാറും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 07 സി എം 13 22 കോംപസ് ജീപ്പ് എതിരെ വന്ന ലോറി മൂലം മുന്നോട്ടെടുക്കാൻ പറ്റിയില്ലെന്നും ഇതിൽ പ്രകോപിതരായ ഓട്ടോ ഡ്രൈവർമാർ പ്രവീൺ കുമാറിനെ മർദ്ദിച്ചുവെന്നും തടയാൻ ശ്രമിച്ച ഭാര്യയേയും കൈയിലിരുന്ന കുട്ടിയേയും പിടിച്ചു വലിച്ചെന്നുമാണ് പ്രവീണിന്‍റെ പരാതി. ഇതിനിടയിൽ ഓട്ടോ ഡ്രൈവർമാർ വാഹനത്തിന്‍റെ ഗ്ലാസ് തകർത്തുവെന്നും ഒടുവിൽ രക്ഷയില്ലാതെ വന്നപ്പോൾ കുരുമുളക് സ്പ്രേയടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും പ്രവീൺ പറയുന്നു. പ്രവീൺ കുമാറിന്‍റെ വാഹനം പോലീസ് കസ്റ്റഡിയിലാണ്. അതേസമയം റോഡിലുള്ള ഓട്ടോറിക്ഷകളുൾപ്പെടെ കടന്നുപോകുന്ന ചെറിയ സ്ലാബിന് മുന്നിൽ വാഹനം നിർത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ പ്രവീൺ കുമാറിനോട് വാഹനം മുന്നോട്ടെടുക്കാൻ ആവശ്യപെട്ടപ്പോൾ പ്രകോപിതനായ ഇയാൾ വഴിയാത്രക്കാരുൾപ്പെടെയുള്ളവരുടെ കണ്ണിലേക്ക് സ്പ്രേയടിക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.

Top