എന്നെയും കാത്ത് വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു; എന്റെ ഇഷ്ടക്കേട് അറിയിച്ചതോടെ പിന്നീട് അവിടെയെങ്ങും കണ്ടില്ല; പ്രണയകഥ തുറന്നുപറഞ്ഞ് അനു സിത്താര

വിവാഹിതയായതിന് ശേഷം സിനിമയില്‍ എത്തിയ അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇപ്പോള്‍ സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. പ്രണയദിനത്തില്‍ അനു സിത്താര തന്റെ പ്രണയകഥ തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നില്‍ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, പ്രത്യേകിച്ച് അച്ഛനെ. എന്നാല്‍ വിഷ്ണുവേട്ടന്‍ ഒരിക്കലും എന്റെ അടുത്ത് വരുകയോ, ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നില്‍ക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈല്‍ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ വലിയ പ്രശ്‌നമാകുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതല്‍ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നില്‍ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു. എന്നെക്കാള്‍ അഞ്ച് വര്‍ഷം മൂത്തതാണ് വിഷ്ണുവേട്ടന്‍. പക്ഷേ ആളുകള്‍ അദ്ദേഹത്തെ എന്റെ അനിയനായും ബന്ധുവായും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഈ ചെറുപ്പത്തില്‍ എനിക്ക് അസൂയയുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രണയബന്ധത്തില്‍ വീട്ടുകാര്‍ എതിരായിരുന്നു. വിഷ്ണുവിന്റെ കുടുംബവും ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ച് തന്നെ നിന്നു. അവര്‍ക്ക് സമ്മതിക്കാതെ വേറെ നിവര്‍ത്തിയില്ലായിരുന്നു.’ അനു പറയുന്നു.

Top