കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഭരണതലത്തിൽ നീക്കം തുടങ്ങിയിട്ടുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉൾവലിഞ്ഞവരൊക്കെ ഇപ്പോൾ ദിലീപിനെ അനുകൂലിച്ച് രംഗത്തുവരികയാണ്. ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ ദിലീപിനെ അനുകൂലിച്ചത് ഞെട്ടിക്കുന്നതാണ്. ഇരയായ പെണ്‍കുട്ടിയുടെ ജീവൻ വച്ച് ചിലർ പന്താടുകയാണ്. ദിലീപിന് വേണ്ടി നവമാധ്യമങ്ങൾ സൂപ്പർ പിആർഒ വർക്കാണ് നടക്കുന്നത്. ഇതിന്‍റെ അവസാനത്തെ ഇരയാണ് സെബാസ്റ്റ്യൻ പോൾ. സോഷ്യൽ മീഡിയയിൽ ദിലീപിന് പിന്തുണയേറിവരുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തണം. ഇതിന്‍റെ പിന്നിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് പഴുതടച്ച് മുന്നോട്ടുകൊണ്ടുപോകാൻ പ്രോസിക്യൂഷൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം. കേസിന്‍റെ വിശദാംശങ്ങൾ ഹൈക്കോടതിയെ ബോധിപ്പിക്കുന്നത് ഡിജിപിയുടെ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഓഫീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണം. കേസ് അന്വേഷണം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയർ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും കേസിൽ ദിലീപിനെ അനുകൂലിച്ച് ചിലർ ജഡ്ജിമാർ ചമയുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാറും സെബാസ്റ്റ്യൻ പോളും രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അന്വേഷണത്തെ വിമർശിച്ച് ഗണേഷ്കുമാർ ഉന്നയിച്ച കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ തയാറാകണം. ഇക്കാര്യത്തിൽ സിപിഎം മറുപടി നൽകാൻ തയാറാകണമെന്നും സഹയാത്രികരെയെല്ലാം സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്നും പി.ടി.തോമസ് കൂട്ടിച്ചേർത്തു.