ദിലീപ് കേസിൽ നിലപാട് കടുപ്പിച്ച് പിണറായി സർക്കാർ; സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി; പൊലീസിനെതിരായ ഗണേശിന്റെ പ്രസ്താവനക്ക് എതിരെ സി.പി.എം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിന് അനുകൂല വികാരം സൃഷ്ടിക്കുന്നതിനായി സിനിമാ മേഖലയിലെ നീക്കത്തിന് കനത്ത തിരിച്ചടി.പോലിസിനേയും പിണറായി സർക്കാരിനേയും സംശയത്തിന്റെ നിഴലിലേയ്ക്ക് തള്ളിയിട്ട് ചർച്ച തുടങ്ങിയത് ഭരണ പക്ഷത്തെ പ്രമുഖരായ എം.എൽ.എമാരായ മുകേഷും ഗണേഷും പിന്നെ ഡോ.സെബാസ്റ്റ്യൻ പോളും ആയിരുന്നു. കേസിൽ ശക്തമായി മുന്നോട്ട് പോകാൻ പിണറായി ശക്തമായ നിർദ്ദേശം കൊടുത്തു കഴിഞ്ഞു.സിനിമാ താരങ്ങളെ കൂടാതെ ഇടതു അനുഭാവം വെച്ചു പുലർത്തിയിരുന്ന ബുദ്ധിജീവികളും നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. സെബാസ്റ്റ്യൻ പോളിന്റെ ലേഖനവും ആ ലേഖനത്തെ പിന്തുണച്ചു കൊണ്ടും ആളുകൾ രംഗത്തെത്തുന്നുണ്ട്. ദിലീപിന് നീതി നിഷേധിക്കുന്നു എന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ. ദിലീപിന് വേണ്ടി അനുതാപ തരംഗം ഉണ്ടാക്കാൻ വേണ്ടി ഒരു വിഭാഗം ആളുകൾ ശക്തമായി പരിശ്രമിക്കുന്ന വേളയിൽ തന്നെയാണ് മുതിർന്ന സിനിമാ താരങ്ങൾ പരസ്യമായി രംഗത്തെത്തിയത്.

പൊലീസ് അന്വേഷണം തെറ്റെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ, ദിലീപ് വിഷയത്തിൽ ഒട്ടും പിന്നോട്ടു പോകാനും ഇപ്പോഴത്തെ കെട്ടുകാഴ്‌ച്ചകൾ കൊണ്ട് ദിലീപിനെ രക്ഷിക്കാൻ സാധിക്കില്ലെന്നുമാണ് ലഭിക്കുന്ന വിവരം. സർക്കാർ ശക്തിമായി തന്നെ വിഷയത്തിൽ നിലപാട് സ്വീകരിക്കുകയാണ്. ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ ഈ വിഷയത്തിൽ നേർവഴിയിലേ കാര്യങ്ങൾ പോകൂ എന്ന നിലപാടിലാണ്. താരസംഘടയായ അമ്മ ഇടപെട്ടും അല്ലാതെയും കേസിനെ ദുർബലമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ശ്രമങ്ങളെല്ലാം വിഫലമാകുമെന്നാണ് അറിയുന്നത്
വിഷയത്തിൽ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് സർക്കാരും സി.പി.എം നേതൃത്വവും. കേസിൽ ഇതുവരെ നടന്ന സംഭവവികാസങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതൊന്നും പാടില്ലെന്ന ധാരണയാണ് സി.പി.എം നേതൃത്വത്തിലുള്ളത്. സർക്കാരിന്റെ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഇടത് ജനപ്രതിനിധികൾക്കടക്കം നൽകിക്കഴിഞ്ഞു. നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ച നടനും ഇടത് എംഎ‍ൽഎയുമായ കെ.ബി. ഗണേശ് കുമാർ ദിലീപിന് അനുകൂലമായി നടത്തിയ പരസ്യ പ്രതികരണത്തിനെതിരെ സി.പി.എം, ഇടത് അണികളിൽ നിന്ന് രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്. എന്നാൽ, ഇത് ചലച്ചിത്ര മേഖലയുടെ ഭാഗമായ ആളിന്റെ പ്രതികരണമായി കണ്ട് തള്ളാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസും അതിൽ കവിഞ്ഞ രാഷ്ട്രീയ ഗൗരവം ഇതിന് കല്പിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, കേസിൽ പൊലീസിന് തെറ്റ് പറ്റിയെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന ഗണേശിന്റെ പരസ്യ പ്രസ്താവന കേസന്വേഷണത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതിൽ മുഖ്യമന്ത്രിക്ക് തന്നെ കടുത്ത അമർഷമുണ്ട്. കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ അക്കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രി തന്നെ ആദ്യം പ്രതികരിച്ചിരുന്നു. ഇരയ്‌ക്കൊപ്പം തന്നെയാണ് സർക്കാറെന്ന് കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മുന്നണിയിലും ഈവിഷയത്തിൽ സമാന നിലപാടായിരുന്നു. ഇതിനിടെയാണ് ഗണേശിൽ നിന്നും വിഭിന്നമായ ശബ്ദം ഉയർന്നത്.

ഇതോടെ ഗണേശിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തി. എന്നാൽ ,കൂടുതൽ വിവാദങ്ങൾ ഇതേച്ചൊല്ലി മുന്നണിയിൽ ഉണ്ടാവാത്തത്, പതിവിൽ കവിഞ്ഞ ഗൗരവം അതിന് വേണ്ടെന്ന ധാരണയിലാണ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമർശം നടത്തിയ പി.സി. ജോർജ് എംഎ‍ൽഎയ്‌ക്കെതിരായ കേസിലും നിയമം നിയമത്തിന്റെ വഴിക്കെന്ന സന്ദേശമാണ് പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയത്. ദിലീപിന്റെ സഹായം പറ്റിയവർ മടിച്ചു നിൽക്കാതെ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വരണമെന്ന ഗണേശിന്റെ പ്രസ്താവനയ്‌ക്കെതിരെ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചതും ഉന്നതതലത്തിൽ നിന്ന് ലഭിച്ച സന്ദേശത്തിന് ശേഷമാണ്.

സിനിമാ നടൻ കൂടിയായ മുകേഷ് എംഎൽഎക്ക് ദിലീപ് വിഷയത്തിൽ പ്രസ്താവനാ വിലക്കുണ്ട്. പരസ്യ പ്രതികരണം നടത്തരുതെന്ന് കൊല്ലം എംഎൽഎയായ മുകേഷിന് സി.പി.എം നിർദ്ദേശം നൽകിയിരിക്കുന്നത്. കൂട്ടുകാരനെന്ന ഭാവേന ആലുവ ജയിലിലെത്തി ദിലീപിനെ കാണരുതെന്നാണ് സി.പി.എം നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മനസ്സിലാക്കിയാണ് സി.പി.എം ജില്ലാ ഘടകത്തിന്റെ നീക്കം. ദിലീപിന് അനുകൂല തരംഗമുണ്ടാക്കാൻ ശ്രമിക്കുന്നവരിൽ മുകേഷും ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അമ്മയുടെ യോഗത്തിന് ശേഷം ദിലീപിനെ പരസ്യമായി പിന്തുണച്ച് മാധ്യമങ്ങളോട് തട്ടികയറിയത് മുകേഷും ഗണേശുമായിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോടും വിവാദങ്ങളിൽ ചാടരുതെന്ന് സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്.

അതുകൊണ്ട് മാത്രമാണ് കടുത്ത ദിലീപ് അനുകൂലിയായ ഇന്നസെന്റും ജയിലിലെത്തി താരത്തെ സന്ദർശിക്കാത്തത്. അതിനിടെ സോഷ്യൽ മീഡിയയിലെ ദിലീപ് അനുകൂല പ്രവർത്തകരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ആരുടെ പ്രേരണയിലാണ് ഇത് നടക്കുന്നതെന്ന് കണ്ടെത്താനാണ് നീക്കം. ജയിലിൽ ദിലീപിനെ കാണാനെത്തിയവരുടെ പൂർണവിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചു. ഇവരെ നിരീക്ഷിക്കാനാണ് തീരുമാനം.

മുൻപ് അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഇടതുപക്ഷ എംഎൽഎമാരായ മുകേഷും ഗണേശ് കുമാറും എംപി ഇന്നസെന്റും ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചതും വാർത്താസമ്മേളനത്തിൽ അണിനിരത്തിയതും ഏറെ ചർച്ചയായിരുന്നു. അന്ന് തന്നെ മുകേഷിനോടും ഇന്നസെന്റിനോടും പീഡന വിഷയത്തിൽ പരസ്യ ഇടപെടൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

മുകേഷ് സിപിഎമ്മിന്റെ എംഎൽഎയാണ്. ഇന്നസെന്റ് ഇടത് പിന്തുണയുള്ള എംപിയും. ഗണേശും പത്താനാപുരത്ത് ജയിച്ചത് ഇടതു പക്ഷത്തിന്റെ ബാനറിലാണ്. എന്നാൽ സിപിഎമ്മിന് ഗണേശിനെ നിയന്ത്രിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് മുകേഷിനും ഇന്നസെന്റിനും ദിലീപ് വിഷയത്തിൽ ഇടപെടൽ വേണ്ടെന്ന നിർദ്ദേശം നൽകിയത്. എന്നാൽ ഇരുവരും ഇപ്പോഴും രഹസ്യമായി ദിലീപിന് വേണ്ടി ചരട് വലികൾ നടത്തുന്നുണ്ടെന്ന് തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റേയും വിലയിരുത്തൽ.കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ഒറ്റയാളേയും വെറുതെ വിടരുതെന്നും എല്ലാവരേയും നിയമത്തിന്റെ മുമ്പിൽ എത്തിക്കണമെന്നുമാണ് പിണറായിയുടെ കർശന നിർദ്ദേശം.

Top