ചാനല്‍ ചര്‍ച്ചകളില്‍ അതിരുവിട്ട പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ്; നടി ആക്രമണ കേസില്‍ കൂടുതല്‍ ജാഗ്രതയോടെ പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പൊലീസ് കോടതിയില്‍. നടിയെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് പൊലീസ് നിലപാട് എടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലില്‍ ഇടപെടുന്നവര്‍ക്കെതിരെയും പൊലീസ് നിയമ നടപടികള്‍ക്ക് മുതിരുന്നെന്ന് റിപ്പോര്‍ട്ട്.

തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ ദിലീപ് ഫാന്‍സ് പൊലീസിനെയും നടിയെയും മോശക്കാരാക്കുന്ന തരത്തില്‍ വാര്‍ത്തമാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സേനയ്ക്കും ബാധിക്കപ്പെട്ടവര്‍ക്കും പൊതുസമൂഹത്തില്‍ അവമതിപ്പിന് കാരണമായെന്നും ഇത് തുടര്‍ന്നാല്‍ കേസ് മറ്റൊരുവഴിക്ക് നീങ്ങുമെന്നും വിലിരുത്തിയാണ് പൊലീസ് ഇക്കാര്യത്തില്‍ നിയമമടപടിയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടുമായി അന്വേഷണ സംഘം കോടതിയേയും സമീപിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കാനിരിക്കെ പൊലീസ് ഇക്കാര്യം കാണിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കും.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പൊലീസ് എതിര്‍ക്കും. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്.

ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കേസിലെ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജിയില്‍ താക്കീത് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് കോടതി. അതേസമയം, കുറ്റപത്രം ചോര്‍ത്തിയത് ദിലീപാണെന്നാണ് പൊലീസ് ഉന്നയിക്കുന്ന വാദം. ഇതിനൊപ്പമാണ് ചാനല്‍ ചര്‍ച്ചകളില്‍ നടിയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കവും.

സിനിമാക്കാരായ ചില ചാനല്‍ ചര്‍ച്ചക്കള്‍ അതിരുവിട്ട പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഡിജിപിയുടെ അനുമതി കിട്ടിയാല്‍ ഉടന്‍ ഈ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും.

Top