അച്ഛന്റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക-അപ്പാ..നീങ്ക എനക്ക് കടവുള്‍ താന്‍:മഞ്ജു വാര്യര്‍

കൊച്ചി:അച്ഛന്റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജുവാര്യര്‍. ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയെന്നും മഞ്ജു വാര്യര്‍ പറയുന്നു. സഹ്യപര്‍വ്വതം പോലെ കാവല്‍ നിന്നൊരു മരം പോലെ തണലിലേയ്ക്ക് ഞങ്ങളെ അടുപ്പിച്ച്‌ ചേര്‍ത്ത് നിര്‍ത്തിയ അച്ഛന്‍ തളര്‍ന്നു പോകുന്നത് കണ്ടതായി മഞ്ജു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് മരിക്കുന്നത്. അച്ഛന്റെ മരണാന്തരം അച്ഛനെ കുറിച്ചുള്ള മകളുടെ വാക്കുകള്‍ വൈറലാകുന്നു.

മഞ്ജു വാരിയരുടെ അച്ഛൻ മാധവ വാര്യരുടെ മരണവാർത്ത പുറത്തെത്തിയപ്പോൾ മുതൽ ആരാധകരുടെ കണ്ണുനിറച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വീണ്ടും തംഗമായി. 2016 ൽ സമുദ്രക്കനിയുടെ അപ്പ എന്ന ചിത്രത്തിന്റെ പ്രചരണാർഥം മഞ്ജു വാരിയർ അച്ഛനെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വീണ്ടും തരംഗമായിരിക്കുന്നത്.കുട്ടിക്കാലത്തെ ഓർമ്മകളെക്കുറിച്ചും അച്ഛനെന്ന തണൽമരത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ പലവട്ടം മഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ ഇടറി. ഒപ്പം അച്ഛനുണ്ടെന്ന വിശ്വാസമാണ് ഏറ്റവും വലിയ പിൻബലമെന്ന് പറയുന്ന മഞ്ജു അച്ഛൻ അർബുദബാധിതനായ സമയത്തെക്കുറിച്ചോർത്തപ്പോൾ വിതുമ്പിപ്പോയി. ജീവിതം മുഴുവൻ സഹ്യപർവതത്തെപ്പോലെ കാവൽ നിന്ന അച്ഛന് രോഗകാലത്ത് എല്ലാപ്പിന്തുണയും നൽകുമ്പോഴും അതൊന്നും അച്ഛൻ തന്ന സ്നേഹത്തിന് പലിശപോലും ആവില്ലെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നെന്നും നിറകണ്ണുകളോടെ മഞ്ജു അന്നു പറഞ്ഞു. പ്രിയപ്പെട്ടവരുടെ പിന്തുണയോടെ രോഗത്തെ അതിജീവിച്ച അച്ഛനെക്കുറിച്ച് മഞ്ജു വിശേഷിപ്പിക്കുന്നത് അല്ലെങ്കിലും പർവതങ്ങൾക്കെങ്ങനെയാണ് തലകുനിക്കാനാവുക എന്ന ചോദ്യത്തോടെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ഛനെ കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകള്‍

അച്ഛനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ച്‌ വളര്‍ന്നത്. അച്ഛന് അവിടെയൊരു ചിട്ടിക്കമ്ബനിയിലായിരുന്നു ജോലി. ജമന്തിയുടെയും ഭസ്മത്തിന്റെയും പൊടി മണ്ണിന്റെയുമൊക്കെ മണമുള്ള വൈകുന്നേരങ്ങളില്‍ അച്ഛന്റെ മോട്ടോര്‍ ബൈക്കിന് കാതോര്‍ത്ത്, അച്ഛന്‍ ഓഫീസില്‍ നിന്ന് വരുന്നതും കാത്ത് ഞാനും ചേട്ടനും ഞങ്ങളുടെ കുഞ്ഞു വീട്ടിന്റെ ഗേറ്റില്‍ പിടിച്ചു കയറി റോഡിലേയ്ക്ക് നോക്കി നില്‍ക്കുന്നത് എനിക്കോര്‍മ്മയുണ്ട്.

അച്ഛന്റെ മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്ബോള്‍ ഞങ്ങളുടെ മനസ്സ് തുള്ളിച്ചാടും. അതിന് ശേഷം ചേട്ടന്റെ പഠനം തിരുവനന്തപുരത്തെ സൈനിക് സ്‌കൂളിലേയ്ക്ക് മാറ്റിയപ്പോള്‍ ആഴ്ച്ചയിലൊരു ദിവസം ഞങ്ങളെല്ലാവരും ബസില്‍ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ബസില്‍ യാത്ര ചെയ്യുമായിരുന്നു. ചേട്ടനെ കാണാനാണ് പോകുന്നതെങ്കിലും തിരിച്ചു വരുമ്ബോള്‍ ചേട്ടനില്ല എന്നത് എന്റെ കണ്ണ് നനയിക്കും. അപ്പോള്‍ എനിക്കോര്‍മ്മയുണ്ട്, അച്ഛന്‍ എനിക്ക് പാട്ട് പാടിത്തരുമായിരുന്നു.

കടലിനക്കരെ പോണോരേ, കാണാ പൊന്നിന് പോണോരേ പോയ്‌വരുമ്ബോള്‍ എന്ത് കൊണ്ട് വരും…. ചിലപ്പോള്‍ തമിഴ് പാട്ടായിരിക്കും.

എന്റെ കരച്ചില്‍ മാറ്റി, എന്നെ ചിരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അച്ഛനത് ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി ഒരുപാട് സങ്കടങ്ങള്‍ അച്ഛന്‍ ഉള്ളിലൊതുക്കിയിരുന്നു എന്ന് അന്നൊന്നും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. തുച്ഛമായ ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ചും സ്വന്തം ആഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ പലതും മാറ്റി വെച്ചിട്ടുമാണ് അച്ഛന്‍ ഞങ്ങളുടെ പല ആവശ്യങ്ങളും നടത്തി തന്നത്. യാത്ര ചെയ്യാന്‍ കമ്ബനി അനുവദിച്ച പണം, അതു ഞങ്ങളുടെ എന്തെങ്കിലും ആവശ്യത്തിന് മാറ്റി വെച്ചിട്ട് അച്ഛന്‍ നടന്നു പോയി. അച്ഛന്റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക എന്ന് പലപ്പോഴും തോന്നാറുണ്ട്.manju-warrier-CRY

അച്ഛന്റെ അന്നത്തെ അവസ്ഥയൊന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് ജോലി സംബന്ധമായി ദൂരയാത്രയൊക്കെ പോകുമ്ബോള്‍ വാങ്ങാനുള്ള കളിപ്പാട്ടങ്ങളുടെ വലിയൊരു ലിസ്റ്റ് അച്ഛന് കൊടുക്കും. അതിലേയ്ക്ക് നോക്കുമ്ബോള്‍ എന്തിനായിരുന്നു അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിരുന്നതെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു. തിരിച്ചു വരുമ്ബോള്‍ കൈയ്യിലൊരു പാവയുണ്ടാകും. എന്തെങ്കിലും ചെറിയൊരു കളിപ്പാട്ടമുണ്ടാവും. പക്ഷേ ആ ഒരു ചെറിയ സമ്മാനത്തിന് വേണ്ടി അച്ഛന്‍ എത്രമാതാരം വിഷമിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടി വന്നു. അതിന് ശേഷം മുതിര്‍ന്നപ്പോള്‍ ജീവിതത്തെ എങ്ങനെ നേരിടണം എന്ന് ഞാന്‍ പഠിച്ചതും അച്ഛന്റെ അടുത്ത് നിന്നാണ്.manjuu-videoi

ജീവിതത്തിലെ പല തീരുമാനങ്ങളും സ്വന്തമായി ഞാന്‍ എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. അച്ഛന്‍ ഒപ്പം നിന്നതേയുള്ളു. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്‍ബലം. പക്ഷേ സഹ്യപര്‍വ്വതം പോലെ ഞങ്ങള്‍ക്ക് കാവല്‍ നിന്ന ഒരു മരം പോലെ തണലിലേയ്ക്ക് ഞങ്ങളെ അടുപ്പിച്ച്‌ ചേര്‍ത്ത് നിര്‍ത്തിയിരുന്ന അച്ഛന്‍ തളര്‍ന്നു പോകുന്നത് ഞാന്‍ കണ്ടു. അത് ഈ അടുത്ത കാലത്ത് അച്ഛന് ക്യാന്‍സര്‍ പിടിപെട്ടപ്പോഴായിരുന്നു. പക്ഷേ അപ്പോള്‍ അച്ഛന്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചിരുന്ന പോലെ ഞങ്ങളെല്ലാവരും അച്ഛനെ ചേര്‍ത്തു പിടിച്ചു. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിന്റെയും ആ ഒരു കരുതലിന്റെയും ഒന്നുമൊരു കണിക പോലുമാവില്ല എന്നറിഞ്ഞിട്ടും ഞങ്ങള്‍ എല്ലാവരും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അപ്പാ, നീങ്ക എനക്ക് കടവുള്‍ താന്‍.

Top