നടി നാളെ മാധ്യമങ്ങളെ കാണും; പൃഥ്വിരാജിന്റെ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി; പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടേയ്ക്കും

കൊച്ചി: ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായ യുവനടി നാളെ മാധ്യമങ്ങളെ കാണും. ഇന്ന് പത്രസമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികളുടെ ഐഡന്റിഫിക്കേഷന്‍ പരേഡിന് ശേഷം മതിയെന്ന് പോലീസ് നിര്‍ദ്ദേശിച്ചതിന്‍ പ്രകാരം അത് മാറ്രി വയ്ക്കുകയായിരുന്നു. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തി.

ഇന്നു രാവിലെ 10.30ന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമെന്നാണ് നടിയുമായി ബന്ധപ്പെട്ടവര്‍ ആദ്യം അറിയിച്ചിരുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് മാധ്യമങ്ങളെ കാണുമെന്നായിരുന്നു വിവരം. നടന്‍ പൃഥ്വിരാജും നടിക്കൊപ്പം മാധ്യമങ്ങളെ കാണാനായിരുന്നു തീരുമാനം. എന്നാല്‍, തിരിച്ചറിയല്‍ പരേഡിനുശേഷം മാധ്യമങ്ങളെ കണ്ടാല്‍മതിയെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു നടത്തും. കാക്കനാട് സബ് ജയിലില്‍ ഉച്ചയ്ക്ക് 12നാണ് തിരിച്ചറിയല്‍ പരേഡ്. പ്രതികളായ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍ തുടങ്ങിയ പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുക.

അതേസമയം, കൂടുതല്‍ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. പ്രതികള്‍ അറസ്റ്റിലായി 24 മണിക്കൂര്‍ കഴിയുംമുന്‍പ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനില്‍കുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ നേരിട്ടു ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയത്.

Top