കേന്ദ്രസര്‍ക്കാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതിന് പിന്നാലെ അമ്മ കാവേരി പ്രതിമയുമായി കര്‍ണാടക സര്‍ക്കാര്‍. മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ റിസര്‍വോയറില്‍ പ്രതിമ നിര്‍മ്മിക്കാനാണ് ആലോചന. പ്രതിമയ്ക്ക് പുറമെ റിസര്‍വോയറിനോട് ചേര്‍ന്ന് ഒരു മ്യൂസിയവും 360 അടി ഉയരത്തില്‍ രണ്ട് ഗ്ലാസ് ടവറുകളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ട്. ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ബാന്‍ഡ് സ്റ്റാന്‍ഡും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ചരിത്രസ്മാരകങ്ങളുടെ പ്രതിരൂപങ്ങളും നിര്‍മ്മിക്കും.
1200 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറും ടൂറിസം മന്ത്രി മഹേഷും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തീരുമാനമായത്. റിസര്‍വോയറിന് സമീപം കൃത്രിമ തടാകം സൃഷ്ടിച്ച് ആയിരിക്കും പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നത്.മ്യൂസിയം കോംപ്ലക്‌സിന് മുകളില്‍ രണ്ട് ഗ്ലാസ് ടവറുകൾക്കിടയിലായിരിക്കും പ്രതിമയുടെ സ്ഥാനം. സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി തുടങ്ങുന്നത്. എന്നാല്‍ പദ്ധതിക്കായി പണം മുടക്കാന്‍ സ്വകാര്യ മേഖലയില്‍ നിന്ന് നിക്ഷേപകരെ കണ്ടെത്തുമെന്ന് ഡി.കെ ശിവകുമാര്‍ അറിയിച്ചു. പദ്ധതി പ്രദേശം ടൂറിസം മേഖലയായി വളര്‍ത്തിയെടുക്കുകയാണ് ഉദ്ദേശം.