എല്ലാവരും ഒറ്റപ്പെടുത്തിയത് ആത്മഹത്യയിലേയ്ക്ക് നയിച്ചു; പ്രചരിച്ച വീഡിയോയിലുള്ള കുട്ടി സുഹൃത്ത് മാത്രമാണെന്നും ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശം

പാലക്കാട്: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. സദാചാരഗുണ്ടകള്‍ പ്രചരിപ്പിച്ച വീഡിയോ നിമിത്തം സമൂഹത്തില്‍ നിന്നും തെറ്റുകാരനെന്ന രീതിയിലുള്ള സമീപനം ആവര്‍ത്തിച്ച് ഉണ്ടായതാണ് അനീഷിനെ മരണത്തിലേയ്ക്ക് നയിച്ചത്. അമ്മയൊഴികെ മറ്റാരും തന്നെ വിശ്വസിച്ചില്ലെന്ന് കുറിപ്പില്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.
കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് അനീഷും പെണ്‍സുഹൃത്തും കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായത്. പ്രതികള്‍ക്കെതിരെ അനീഷും പെണ്‍സുഹൃത്തും മാതാപിതാക്കളും കൊല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിനു ശേഷം പ്രതികളും സുഹൃത്തുക്കളും ഇവരുടെ വീഡിയോകളും മറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തുടര്‍ച്ചയായി അപമാനിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇതുമൂലം തന്റെ യഥാര്‍ത്ഥ കാമുകി പോലും പിണങ്ങുന്ന അവസ്ഥയുണ്ടായെന്ന സൂചന അനീഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇതിനൊപ്പം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വെറുമൊരു സുഹൃത്ത് മാത്രമായിരുന്നുവെന്നും വ്യക്തമാക്കുന്നു. 23ന് വൈകിട്ടാണ് അനീഷിനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ധനേഷും മറ്റു നാലു പേരും അറസ്റ്റിലായ ശേഷം ധനേഷിന്റെ അച്ഛന്‍ രമേശന്‍ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നു കൊല്ലം സ്‌പെഷല്‍ബ്രാഞ്ച് എസ്പിയോട് അനീഷ് പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മേ,

അമ്മയ്ക്ക് കണ്ണുനീര്‍ മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാന്‍ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാന്‍ അമ്മയുടെ മകനായി ജനിക്കണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാന്‍ പറ്റിയില്ല. സോറി ഏട്ടാ… എന്റെ വണ്ടി വില്‍ക്കരുത്. എന്റെ ഓര്‍മയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം.

പൊന്നുട്ടീ…, ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പറ്റില്ല. നീ വേറെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുക. ഏട്ടന്‍ അമ്മയ്ക്കായി ജീവിക്കണം. നിനക്കു മകന്‍ ജനിച്ചാല്‍ ഉണ്ണി എന്നു വിളിക്കണം. എനിക്കായി കരയരുത്. അവള്‍ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാന്‍ പോകുവാ….നിങ്ങളെയൊന്നും കണ്ടു കൊതി തീര്‍ന്നിട്ടില്ല. ബിനുമാമനോട് എനിക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന് ഉത്തരവാദികള്‍ ധനേഷ്, രമേശന്‍ കായംകുളം ഇവര്‍ മാത്രം. ചങ്ക്മച്ചാന്‍, റാഫി, കുട്ടായി, സുപ്പ, കറുപ്പി, സുജി മിസ് യു ഓള്‍.

 

അതിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപടെലാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് വിലയിരുത്തുന്നു. സോഷ്യല്‍ മീഡിയയുടെ അനാവശ്യ ഇടപെടലിന് കാരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയാ സുഹൃത്തുക്കള്‍ തിരുവനന്തപുരത്ത് ഒത്തുകൂടി. മാനവീയം വീഥിയില്‍ വിളക്ക് കൊളുത്തിയാണ് അനീഷിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയാ കൂട്ടായ്മ ദുഃഖം രേഖപ്പെടുത്തിയത്.

ഈ സാഹചര്യത്തില്‍ അനീഷന്റെ ആത്മഹത്യയില്‍ രണ്ടു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊല്ലം അഴീക്കല്‍ സ്വദേശികളായ ധനീഷ്, രമേശ് എന്നിവര്‍ക്കെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. ധനീഷിന്റെ അച്ഛനാണ് രമേശ്. ധനേഷും മറ്റു നാലു പേരും അറസ്റ്റിലായ ശേഷം ധനേഷിന്റെ അച്ഛന്‍ രമേശന്‍ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നു കൊല്ലം സ്‌പെഷല്‍ബ്രാഞ്ച് എസ്പിയോട് അനീഷ് പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തിന് ശേഷം കൊല്ലത്തു നിന്ന് അട്ടപ്പാടിയിലെ വീട്ടിലെത്തിയ അനീഷ് മാനസികമായി ഏറെ തകര്‍ന്നിരുന്നു. വീടിനു പുറത്തിറങ്ങുകയോ, ആരുമായും സംസാരിക്കുകയോ, നേരെ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ലെന്നു പറയുന്നു. സാമൂഹ്യപ്രവര്‍ത്തകനായ അനീഷ്, അഗളി ഐഎച്ച്ആര്‍ഡി കോളേജില്‍ നിന്നാണ് ബികോം പാസായത്. അമ്മയുടെ തറവാട്ടുവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അഗളിയിലെ ഒരു പരിശീലന കേന്ദ്രത്തില്‍ ആദിവാസികുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചിരുന്നു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ട അനീഷ് മികച്ച കലാകാരനായിരുന്നു. ചെണ്ടയും മൃദംഗവും അഭ്യസിച്ചിരുന്നു.

അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം, പാലക്കാട് എസ്പിമാരോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പാലക്കാട് ഡിഎംഒക്ക് നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അനീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കൊല്ലം, പാലക്കാട് ജില്ലാ കലക്ടര്‍മാരോടും പാലക്കാട് ഡിഎംഒയോടും റിപ്പോര്‍ട്ട് തേടി.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണയില്‍ കൊല്ലത്ത് കൗണ്‍സലിങ്ങിനു വിധേയയാക്കി. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ധനേഷും അഴീക്കല്‍ സ്വദേശികളായ സുഭാഷ്, ബിജു, ഗിരീഷ്, അനീഷ് എന്നിവരും റിമാന്‍ഡിലാണ്. മുഖ്യമന്ത്രി ഇടപെട്ട ശേഷമാണ് ഓച്ചിറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിനു ശേഷവും സമൂഹമാദ്ധ്യമത്തിലൂടെ അനീഷിനെയും പെണ്‍കുട്ടിയെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top