സ്വന്തം ലേഖകൻ
ലണ്ടൻ: ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കുന്ന 70 ശതമാനം ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ വിവരങ്ങൾ വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള കമ്പനികളാണ് ഇത്തരത്തിൽ ആപ്പുകളിൽ നിന്നും വിവരങ്ങൾ സ്വന്തമാക്കുന്നത്. ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് പേഴ്സണൽ ഡേറ്റയിലേക്ക് ആക്സസിനുള്ള അനുവാദം ചോദിക്കുന്നുണ്ട്. ഈ അനുവാദം ലഭിച്ചുകഴിഞ്ഞാൽ കമ്പനികൾ ഈ ഡേറ്റ ആവശ്യമുള്ള കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ഫോണിൽനിന്നുള്ള വിവര മോഷണം പഠിക്കുന്നതിനായി സ്പെയിനിലെ ഗവേഷണ സ്ഥാപനമായ ഐഎംഡിഇഎ ലൂമെൻ പ്രൈവസി മോണിറ്റർ എന്നൊരു ആൻഡ്രോയിഡ് ആപ്പ് വികസിപ്പിക്കുകയും അത് ഒരു വർഷത്തേയ്ക്ക് 1600 സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ഈ ആപ്പ് ഏതാണ്ട് 5000 ത്തോളം വരുന്ന ആപ്പുകളെ നിരീക്ഷിച്ചതിൽനിന്നാണ് വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി കമ്പനികളിൽ എത്തിച്ചേരുന്നുവെന്ന് കണ്ടെത്തിയത്.
പരസ്യങ്ങൾക്കായി ആളുകളുടെ സ്വഭാവം പഠിക്കുന്നതിനും പ്രതികരണം അറിയുന്നതിനുമാണ് ഇത്തരത്തിൽ മോഷ്ടിച്ചു കിട്ടുന്ന ഡേറ്റാ വലിയ കമ്പനികൾ ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്ക്, ഗൂഗിൾ, യാഹു, വെരിസൺ പോലുള്ള വലിയ കമ്പനികളാണ് ഈ ഡേറ്റ കൂടുതലായും ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.