ദീപാ നിശാന്തും കോടതി വ്യവഹാരങ്ങൾക്കുള്ളിലെ ജാതി സമരങ്ങളും.

അനൂപ്‌ മോഹൻ
എത്ര മൂടിവെയ്ക്കാൻ ശ്രമിച്ചാലും ദീപാ നിശാന്തിനെ പോലുള്ളവരുടെ എലൈറ്റ്‌ ഹിന്ദുത്വ മുഖം അങ്ങനെ പുറത്ത്‌ വന്നുകൊണ്ടേയിരിക്കും. കത്തികുത്ത്‌ കേസിലും അതിർത്തി തർക്ക കേസിലും അല്ല, സംഘപരിവാറിനെതിരെ സംസാരിച്ചതിനാണ്‌ താൻ കോടതി കേറുന്നതെന്ന് അവർ ആത്മാഭിമാനത്തോടെ പ്രക്യാപിക്കുമ്പോൾ. അല്ലറ ചില്ലറ ഹിംസയൊന്നും അല്ലെല്ലോ അതിലുള്ളത്‌. ജീവിതം നിരന്തരം സമരമാകുന്ന, കോടതി വ്യവഹാരങ്ങൾ നിത്യജീവിതത്തിന്റെ വലിയ പങ്ക്‌ അദ്ധാനവും സമയവും ഊർജ്ജവും കൊണ്ടുപോകുന്ന ചിത്രലേഖയെ പോലുള്ള, ജാതികൊണ്ടും സാമൂഹിക ഘടന കൊണ്ടും അണ്ടർ പ്രിവിലേജിഡായ മനുഷ്യർക്കാണ്,‌ ദീപാ നിശാന്തിനെ പോലെ സംഘപരിവാറിന്‌ എതിരെ സംസാരിച്ചതിന്റെ പേരിലല്ലാതെ, കയ്യടികളും മംഗളപത്രങ്ങളും ഇല്ലാതെ കോടതി കയറേണ്ടി വരുന്നത്‌.
കിടക്കാടം നഷ്ടപ്പെടുമ്പോൾ/ പിടിച്ചു പറിക്കപ്പെടുമ്പോൾ CPM ഉൽപ്പെടെയുള്ള ജാതി- അധികാര സ്ഥാപനങ്ങൾ ജീവനും ജീവിതത്തിനും നിരന്തരം ഭീഷണി ആകുമ്പോഴൊക്കെയാണ്‌ അവർ കോടതി കയറുന്നത്‌. ദളിത്‌- മുസ്ലീം- പിന്നോക്ക – സ്ത്രീ ശരീരങ്ങളുടെ കോടതി കയറ്റം എന്നാൽ “Social Status-ൽ” തങ്ങൾക്ക്‌ മേൽ നിലനിൽക്കുന്ന മറ്റെല്ലാ അധികാരങ്ങളോടുമുള്ള വെല്ലുവിളി തന്നെയാണ്‌. ആർ.എസ്‌.എസ്‌ നെതിരെ ഫെയ്സ്‌ ബുക്കിൽ പറഞ്ഞതിന്റെ പേരിൽ ഫെയ്സ്‌ ബുക്കിൽ തന്നെ മാപ്പ്‌ പറഞ്ഞ്‌ ദീപക്‌ ശങ്കരനാരായണനെ പോലെ ദീപാ നിശാന്തിനും സെയിഫ്‌ ആയ ഒരിടത്തേക്ക്‌ മാറി നിൽക്കാം.
എന്നാൽ “മറ്റുള്ളവർക്ക്‌”‌ അരക്ഷിതമല്ലാത്ത മറ്റൊരു “ഇടം” സാധ്യമല്ല. കോടതി വ്യവഹാരം അവർക്ക്‌ അതിജീവന ഉപാദിയാവുന്നത്‌ അങ്ങനെയാണ്‌. പിന്നോക്ക രാഷ്ട്രീയത്തിന്‌ അംബേദ്‌ക്കറും ഭരണഘടനയും പോലെയാണത്‌. ലിഖിതമായ ഒരു അംഗീകൃത അധികാര വ്യവസ്ഥ കൊണ്ട്‌ മറ്റെല്ലാ “illegal” ആയ അധികാരങ്ങളെയും വെല്ലുവിളിക്കാം/ ഇല്ലാതാക്കാനുള്ള സാധ്യതയാണത്‌. അതുകൊണ്ട്‌ തന്നെ,
“സ്വജനങ്ങൾക്ക്‌” റിവാർഡും പണിഷ്മെന്റും നൽകാൻ അധികാരമുള്ളത്‌ / ഉണ്ടായിരുന്നത്‌ തങ്ങൾക്കാണെന്ന ബോധം അബോധത്തിലെങ്കിലും ബാക്കിയുള്ള ജാതികൾക്കാണ്‌ കോടതി കയറ്റം മോശം സംഗതിയാവുന്നത്‌. ബാക്കിയുള്ള ജാതികളെ സംബന്ധിച്ച്‌ കോടതി വ്യവഹാരം എന്നത്‌, ഏറിയും കുറഞ്ഞും തങ്ങൾക്ക്‌ മേൾ നിലനിൽക്കുന്ന സാമൂഹിക അധികാരങ്ങളെ -പ്രധാനമായി ജാതി അധികാരങ്ങളെ കൂടി ചോദ്യം ചെയ്യുന്ന ഒരേർപ്പാടാണ്‌.
സംഘികൾ ആർ.എസ്‌.എസ്‌ നെ സ്നേഹിക്കുന്നതിന്റെ ആയിരമിരട്ടി ദീപാ നിശാന്ത്‌ സംഘികളെ വെറുക്കുന്നുണ്ടാവണം. എന്നാലും അതിന്റെ ഒരു പതിനായിരം ഇരട്ടി ആർ.എസ്‌.എസ്‌ ദീപാ നിശാന്തിനെ പോലുള്ളവരെ സ്നേഹിക്കുന്നുണ്ടാവും. “ഫാസിസ്റ്റ്‌ വിരുദ്ധത” എന്നപേരിൽ ഇവരൊക്കെ പാകികൊടുക്കുന്ന ഫൗണ്ടേഷൻ സ്റ്റോണുകൾക്ക്‌
പുറത്താണെല്ലോ സംഘപരിവാർ രാഷ്ട്രീയം ഏത്‌ കാറ്റിലും കോളിലും വീഴാതെ നിൽക്കുന്നത്‌.
Top