മെത്രാന്‍റെ 4 ഫോണ്‍കോളുകള്‍ കൊണ്ട് ഏത് വാര്‍ത്തയും തമസ്കരിച്ചിരുന്ന കാലഘട്ടമല്ലിത് . മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ഒതുക്കിത്തുതീര്‍ത്ത സംഭവങ്ങള്‍ വാര്‍ത്താമുറികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം.ഈ ഇരപിടിയന്മാരെ നോക്കിയാണോ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് ക്രിസ്തു ആക്രോശിച്ചത് ?

ശാന്തിമോന്‍ ജേക്കബ് (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍)

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്കില്‍ നിന്നു ട്രെയിനില്‍ യാത്രചെയ്‌യുകയായിരുന്നു വയോധികനായ ഒരു വൈദീകന്‍. തീവണ്ടിമുറിയില്‍ ആ അപ്പൂപ്പനോട് ചങ്ങാത്തംകൂടി ഒരു കുഞ്ഞുബാലിക. പെട്ടെന്ന് ചെറുപ്പക്കാരിയായ ആ അമ്മ കുട്ടിയെ ശാസിച്ചുകൊണ്ടു പറഞ്ഞു: ‘പീഡോഫൈല്‍സ്’.
കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ഒറ്റവാക്കാണ് അത്. ആ നിമിഷം ഹൃദയംതകര്‍ന്ന് മരിച്ചുപോയിരുന്നെങ്കിലെന്നു കൊതിച്ചു ആ നല്ല പുരോഹിതന്‍.അദ്ദേഹം നേരിട്ട് പറഞ്ഞതാണിത്. ഇത് വിവരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ തൊണ്ടയിടറി.കത്തോലിക്ക രാജ്യമാണ് അയര്‍ലന്‍ഡ്. ജനസംഖ്യയുടെ എഴുപത്തിരണ്ട് ശതമാനവും കത്തോലിക്കര്‍. ജനജീവിതത്തില്‍ നൂറ്റാണ്ടുകളായി സക്രിയമായിരുന്നു സഭ; സജീവമായ ഇടവകകള്‍, പ്രാര്‍ത്ഥനകളും കൂദാശകളും സജീവം. പക്ഷേ, കഴിഞ്ഞ ഇരുപതുവര്‍ഷംകൊണ്ട് കാര്യങ്ങളാകെ കീഴ്‌മേല്‍ മറിഞ്ഞു.
അമേരിക്കയിലെ സ്ഥിതിയും ഭിന്നമല്ല. അവിടുത്തെ കത്തോലിക്കാസഭ വൈദീകരുടെ പീഡനകേസുകള്‍ കൈകാര്യംചെയ്തും നഷ്ടപരിഹാരം നല്‍കിയും മുച്ചൂടും മുടിഞ്ഞു. പോര്‍ട്ട് ലാന്‍ഡ്, ടക്‌സണ്‍, മില്‍വോക്കി തുടങ്ങി ഒരു ഡസനിലേറെ രൂപതകള്‍ കോടതികളില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ചെയ്തു.പള്ളിയോടുചേര്‍ന്നുള്ള പ്രൈമറിസ്‌കൂള്‍ മുറ്റത്ത് കാല്‍കുത്താന്‍ ഭയമാണെന്നു പറഞ്ഞ ഇംഗ്ലണ്ടിലെ ഒരു ഇംഗ്ലീഷ് വൈദീകന്‍ എന്റെ സുഹൃത്താണ്.ലോകമെന്പാടുമുള്ള വൈദീകരുടെ പാപങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പിരന്നത് നാളുകള്‍ മാത്രം മുന്‍പാണ്.ഏറ്റവും പുതിയ കണക്കനുസരിച്ച് 415,792 വൈദീകരുണ്ട് കത്തോലിക്കാസഭയില്‍. ഇവരില്‍ ഇടറിപ്പോയവര്‍ ഒരു ശതമാനത്തിലും താഴെയാണ്. പക്ഷേ, ആ ന്യൂനപക്ഷത്തിന്റെ പേരിലാണ് ലോകം മുഴുവനുമുള്ള വൈദീകര്‍ അവഹേളിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും.fr-robin3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുകൃതികളായ ആ ബഹുഭൂരിപക്ഷത്തിനുമുന്നില്‍ സ്തുതിചൊല്ലിക്കൊണ്ടുതന്നെ ചിലതൊക്കെ പറയട്ടെ ഞങ്ങള്‍ ഇക്കുറി.മാനന്തവാടി രൂപതയിലെ റോബിന്‍ എന്ന പുരോഹിതന്റെ പിഴച്ചുപോയ വഴികളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ വിചാരണയിപ്പോള്‍. ഏറെ നല്ലതാണ് ആ വിചാരണയെന്നു പറയുമ്പോള്‍ തെല്ലുമില്ല, വൈക്ലബ്യം. കാരണം, മൂടിവയ്ക്കപ്പെട്ട ഒട്ടനവധി കനല്‍ക്കഥകള്‍ നേരിട്ടറിയാം; ഇത്രയേറെ ചാനലുകളും സോഷ്യല്‍ മീഡിയയും ഇല്ലായിരുന്ന ഒരു കാലഘട്ടം.ഏതു രൂപതാമെത്രാനും വെറും നാല് ഫോണ്‍വിളികള്‍ കൊണ്ട് ഇത്തരത്തിലുള്ള ഏതു വാര്‍ത്തയും തമസ്‌കരിക്കാന്‍ കഴിയുമായിരുന്ന കാലത്തെക്കുറിച്ചാണത്. കോട്ടയത്തേക്ക് രണ്ടു ഫോണ്‍ കോള്‍, കോഴിക്കോട്ടേക്ക് ഒന്ന്, തിരുവനന്തപുരത്തേക്ക് മറ്റൊന്ന്. മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ചേര്‍ന്ന് ഇത്തരത്തില്‍ ഒതുക്കിത്തുതീര്‍ത്ത സംഭവങ്ങള്‍ വാര്‍ത്താമുറികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം.

കാലം മാറിയതോടെ വാര്‍ത്തകളുടെ മൂടികള്‍ തുറക്കപ്പെടുന്നുവെന്നു മാത്രം. സഭയുടെ ‘സല്‍പ്പേര്’ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം തമസ്‌കരണങ്ങള്‍. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇപ്പോഴും വിദഗ്ദമായി ചെയ്യുന്നുണ്ട് ഇതേ തന്ത്രം.ഇത്തരത്തില്‍ ‘ഭ്രൂണഹത്യ ചെയ്യപ്പെട്ട’ വാര്‍ത്തകള്‍കൂടി കണക്കിലെടുത്താണ് ഈ കുറിപ്പിലെ അക്ഷരങ്ങളെ തേച്ചുമിനുക്കിയത്. മുറിപ്പെടുത്താന്‍ ഉദ്ദേശ്യമില്ല; മിഴിതുറന്നൊന്നുകാണാന്‍ ഇടയാകട്ടെ എന്നുമാത്രമാണ് പ്രാര്‍ത്ഥന.ആള്‍ക്കൂട്ടം തന്റെ മുന്നിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുവന്ന പാപിനിയുടെ മുഖത്തുപോലും നോക്കാതെ ക്രിസ്തു നിലത്ത് എഴുതിക്കൊണ്ടിരുന്നു; ഒടുവില്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ!’

 

ആ പാവത്തെ കരുണയോടെ ഉള്‍ക്കണ്ണില്‍ക്കണ്ടുകൊണ്ട് നടത്തിയ ‘നിലത്തെഴുത്തല്ല’ ജെറുസലേം ദേവാലയത്തില്‍ ചാട്ടവാര്‍ എടുത്തപ്പോള്‍ ക്രിസ്തു നടത്തിയതെന്നു വിസ്മരിക്കരുത്. ‘വെള്ളയടിച്ച കുഴിമാടങ്ങള്‍’ എന്ന് അവന്‍ ആരെയെങ്കിലും നോക്കി വിളിക്കുന്നുണ്ടോയെന്നുകൂടി ചുറ്റുമൊന്നു പരതുന്നത് നല്ലതാണ്.റോബിന്‍ ചെയ്തുവെന്നു പരക്കെ പറയപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്:

ഒന്ന് :തനിക്ക് ആത്മീയമായി ഭരമേല്പിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയുമായി വ്യഭിചാരം എന്ന പാപം ചെയ്തു.

രണ്ട് :പ്രായംതികയാത്ത ബാലികയെയാണ് ലൈംഗികമായി ദുരുപയോഗിച്ചത്.
മൂന്ന്: ദൈവത്തിന്റെ പ്രതിപുരുഷനായി തന്നെ കണ്ടിരുന്ന ഒരു കുട്ടിയുടെ ദാരിദ്ര്യം മുതലെടുത്ത് അവളെ ചൂഷണം ചെയ്തത്.
നാല്: തന്നില്‍ നിന്ന് പെണ്‍കുട്ടിക്ക് പിറന്ന കുഞ്ഞിന്റെ പിതൃത്വം അവളുടെ തന്നെ അപ്പനില്‍ ആരോപിക്കാനുള്ള കാപട്യം.
അഞ്ച് :ഈ കടുത്തപാപങ്ങള്‍ മറച്ചുവച്ചു രക്ഷപെടാനുള്ള ശ്രമം.ഈ കുറ്റങ്ങള്‍ അയാള്‍ സമ്മതിച്ചതായാണ് പോലീസിന്റെ ഭാഷ്യം.

48 വയസുള്ള, ആത്മീയപരിശീലനം ലഭിച്ച ഒരാള്‍ക്ക് എങ്ങിനെയാണ് ഒരു ബാലികയെ ലൈംഗീകമായി ദുരുപയോഗിക്കാന്‍ മനസുവരുന്നത്? ക്രൈസ്തവവിശ്വാസമുള്ള സാധാരണ മനുഷ്യര്‍ക്കുപോലും ചിന്തിക്കാന്‍ പ്രയാസമുള്ള കാര്യമാണിത്.salom-44

കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുടുംബങ്ങളില്‍ നടക്കാറില്ല? ഉണ്ടാവാം. എന്നാല്‍, ഒരു പുരോഹിതന്‍ ഇതുചെയ്യുമ്പോഴുള്ള ആ പാപത്തിന്റെ ഗൗരവം പലകുറി ഏറുന്നു.പുതിയനിയമത്തില്‍ തന്നെ ഇതിനുള്ള ഉദാഹരണമുണ്ട്.
സ്‌നാപകയോഹന്നാന്റെ ജനനം ഗബ്രിയേല്‍ മാലാഖ പുരോഹിതനായ സക്കറിയയോട് വെളിപ്പെടുത്തുന്‌പോള്‍ അദ്ദേഹമൊരു മറുചോദ്യം ചോദിക്കുന്നുണ്ട്: ‘ഇതെങ്ങിനെ സംഭവിക്കും?’ഏതാനും മാസം കഴിഞ്ഞു വീണ്ടും ഗബ്രിയേല്‍ ദൂതന്‍ സാധാരണക്കാരിയായ മറിയത്തിന്റെ അടുക്കലും സമാനമായ സന്ദേശം നല്‍കുന്നു. മറിയവും സക്കറിയ ചോദിച്ചതുപോലെ ചോദിക്കുന്നു: ‘ഇതെങ്ങിനെ സംഭവിക്കും?’

അവിശ്വസിച്ച സക്കറിയ ഊമനായി; മറിയത്തിനാകട്ടെ മറുപടിയും ലഭിച്ചു.അത്രമേല്‍ ‘സീരിയസ്’ ആണ് പൗരോഹിത്യം എന്ന് സാരം. അസ്സീസിയിലെ അതിവിശുദ്ധനായ ഫ്രാന്‍സിസിനെ മെത്രാന്‍ പോലും പലകുറി നിര്‍ബന്ധിച്ചു: ‘നീയൊരു വൈദീകന്‍ ആകുക.’തനിക്കതിനുള്ള വിശുദ്ധിയില്ല എന്നായിരുന്നു ഫ്രാന്‍സിസിന്റെ ആവര്‍ത്തിച്ചുള്ള ഉത്തരം.ഒരുപാട് ഇരുണ്ടുപോകുന്ന കാലഘട്ടമാണ് ഇത്. എല്ലാ വെട്ടങ്ങളും വല്ലാതെ കെട്ടുപോകുന്ന ഒരു കെട്ടകാലം! കേരളത്തിലെ സഭയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഒരു അപായസൂചനയാണ് എന്നു തിരിച്ചറിയാന്‍ വൈകിപ്പോകരുത്.

കഴിഞ്ഞദിവസം ഒരു മാധ്യമസുഹൃത്ത് ‘ഔട്ട് ലൂക്ക്’ മാസികയുടെ ഒരു ലക്കം അയച്ചുതന്നു. അതിന്റെ കവര്‍ സ്റ്റോറിയുടെ തലക്കെട്ട്:

പ്പ്രിെസ്റ്റ്ല്യ് പ്പ്രെദറ്റൊര്സ്. ഇരപിടിയന്മാരായ പുരോഹിതരെന്നു ഭാഷാന്തരം.

റോബിന്റെ കഥകള്‍ പുറത്തറിയാന്‍ തുടങ്ങിയിരുന്നില്ല അപ്പോള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളസഭ കണ്ട ‘ഇരപിടിയന്മാരുടെ’ മുഖങ്ങളായിരുന്നു അതില്‍.കോട്ടപ്പുറം രൂപതയിലെ എഡ്വേര്‍ഡ് ഫിഗറസ് എന്ന നാല്‍പ്പത് വയസുള്ള പുരോഹിതന്‍; 14 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരട്ടജീവപര്യന്തം.

തൃശൂര്‍ രൂപതയിലെ രാജു കൊക്കന്‍ എന്ന വൈദീകന്‍; ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുങ്ങിയ ഒന്‍പതുവയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതാണ് കുറ്റം! പാലക്കാട് വാളയാറില്‍ ഫാത്തിമ സോഫിയ എന്ന പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റത്തിന് ആരോഗ്യരാജ് എന്ന പുരോഹിതന്‍ അറസ്റ്റില്‍.കുറേവര്‍ഷം മുന്‍പ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കുറ്റം ചുമത്തപ്പെട്ട സിറിയക് കാര്‍ത്തികപ്പള്ളി എന്ന വൈദീകന്‍. ഈ പട്ടിക നീണ്ടുപോകുന്നു.
ഇതിലേറെ സംഭവങ്ങള്‍ അറിയാവുന്നവരാണ് പല രൂപതാധ്യക്ഷന്മാരും. പലതും പുറത്തുവരാതെ മറച്ചുപിടിച്ചത് അവരുടെ മിടുക്ക്; ദൈവസന്നിധിയില്‍ അത് കുടുക്ക് ആവാതിരുന്നാല്‍ മതിയായിരുന്നു.robin-hospi

ആരെയും അപകീര്‍ത്തിപ്പെടുത്താനല്ല ഈ വാക്കുകള്‍; ഇതൊരുതരം സ്വയം വിമര്‍ശനമാണ്. എത്രകാലം ഇത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയും? സെമിനാരി പരിശീലനകാലത്ത് തുടങ്ങണം നല്ല പുരോഹിതനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍. വിശുദ്ധിയുടെ ഞാറ്റടികള്‍ ആകേണ്ടിയിരുന്ന സെമിനാരികള്‍ പാരലല്‍ കോളേജ് നിലവാരത്തിലുള്ള അധ്യയനശാലകളും കോളേജ് ഹോസ്റ്റലിനേക്കാള്‍ അശുദ്ധിവിളയുന്ന താമസസ്ഥലങ്ങളും ആയിത്തീരുന്നു. വേലിതന്നെ വിളവുതിന്നുന്ന അനുഭവങ്ങള്‍!
ഒരു പുരോഹിതനാവുക അത്രവലിയ നഷ്ടക്കച്ചവടമല്ല ഇന്ന്! സമൂഹത്തില്‍ മാന്യമായ സ്ഥാനം, ഏതു പന്തിയിലും മുന്‍നിരയിലൊരു ഇരിപ്പിടം. കൊച്ചച്ചന്മാര്‍ക്കുപോലും ആഡംബരകാറുകളും സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ആയാസരഹിതമായ ജീവിതവും. അല്ലലില്ലാതെ ജീവിക്കാനുള്ള വക വേറെയും. സൗഹൃദസദസുകളില്‍ മദ്യപിക്കുന്ന വൈദീകരും ധാരാളം.

വൈദീകജീവിതങ്ങള്‍ക്ക് ഒരു ‘മോണിറ്ററിംഗ്’ സംവിധാനം വേണം. ഓരോ വൈദീകന്റെയും ആത്മീയസ്ഥിതി വിലയിരുത്താന്‍ മുതിര്‍ന്ന വൈദീകരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കണം. പുഴുക്കുത്തുകള്‍ തുടക്കത്തിലേ കണ്ടറിഞ്ഞാല്‍ ചികിത്സ എളുപ്പമാണ്.

കുറ്റപ്പെടുത്താനല്ല, ഈ കുറിമാനം എന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ. വല്ലാതെ നിറംകെട്ടു പോകുന്നു ഈ കാലം, നമ്മുടെ അള്‍ത്താരകള്‍ അങ്ങനെ ആകാതിരിക്കട്ടെ.പ്രിയപ്പെട്ട വൈദീകരെ, നിങ്ങള്‍ ഉയര്‍ത്തുന്ന കാസകളില്‍ ഞങ്ങളില്‍ പലരുടെയും തുടിക്കുന്ന ഹൃദയം കൂടിയുണ്ടെന്ന് ഓര്‍മ്മിക്കണേ!
[ഒന്നര പതിറ്റാണ്ട് കാലത്തോളം കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു ശാന്തിമോന്‍ ജേക്കബ്. ദീപികയുടെ പത്രാധിപ സമിതി അംഗമായിരുന്നു. പിന്നീട് യു കെയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം പ്രമുഖ വചന പ്രഘോഷകനും ഹൃദയവയലിന്റെ ചീഫ് എഡിറ്ററും ആണ്.]

കടപ്പാട് -ശാന്തിമോന്‍ ജേക്കബ്

Top