തട്ടിപ്പ് കേസിലെ പ്രതിയായി കണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കയ്യൊഴിഞ്ഞു; മോചന ശ്രമങ്ങളെ തകര്‍ക്കുന്നത് മലയാളി വ്യവസായി; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഇനിയും അകലെ

തൃശൂര്‍: കേസില്‍പെട്ട് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം എളുപ്പമാകില്ലെന്ന് സൂചന. രാമചന്ദ്രന്റെ മോചനത്തിന് തടയിടാന്‍ പ്രമുഖ മലയാളി വ്യവസായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ട്. രാമചന്ദ്രന്റെ പേരിലുള്ള കടങ്ങള്‍ ഏറ്റെടുത്ത് തീര്‍ക്കുന്നതിനായി ഇടപെടല്‍ നടത്തിയ ബി.ആര്‍ ഷെട്ടിയെ തടഞ്ഞതും മലയാളി വ്യവസായി ആണെന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്രനെ ജയില്‍ മോചിതനാക്കാനായി ഭാര്യ ഇന്ദിര നടത്തിയ അവസാന ശ്രമവും കഴിഞ്ഞ ദിവസം പൊളിഞ്ഞുവെന്നാണ് സൂചന.

ഇന്ത്യക്കാരനെന്ന നിലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടേണ്ടതാണെങ്കിലും അത്തരമൊരു നീക്കം ഇതുവരെയുണ്ടായിട്ടില്ല. തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണു സര്‍ക്കാരുകളെന്നാണു സൂചന. പ്രവാസി സംഘടനകളും രക്ഷയ്‌ക്കെത്തിയില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ഒരു പ്രവാസി നയിക്കുകയായിരുന്നു. രാമചന്ദ്രന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അതെന്ന് രാമചന്ദ്രനൊപ്പമുള്ളവര്‍ അവര്‍ ആരോപിക്കുന്നു. അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാനുള്ള ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും ഈ പ്രവാസി തടസം നില്‍ക്കുകയാണെന്നും സൂചനയുണ്ട്. ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണു രാമചന്ദ്രന്‍ അറസ്റ്റിലായത്. അതുകൊണ്ട് തന്നെ എല്ലാ കേസിലും ശിക്ഷ വരുമ്പോള്‍ കുറഞ്ഞത് 40 കൊല്ലം ജയിലില്‍ കിടക്കേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂര്‍ ഒളരി സ്വദേശിയായ രാമചന്ദ്രന്റെ തണലില്‍ ഒട്ടേറെപ്പേര്‍ ഗള്‍ഫില്‍ ജോലി നേടുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ ചെലവഴിക്കാന്‍ പണംപോലുമില്ലാത്ത അവസ്ഥയുണ്ടായിട്ടും ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ല. മികച്ച സിനിമകളുടെ നിര്‍മ്മാതാവും നടനുമായ രാമചന്ദ്രനെ സിനിമാ മേഖലയും കൈവിട്ടു. സാംസ്‌കാരികമേഖലിയിലും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏതൊരു പ്രവാസിയെപ്പോലെ നാട്ടിലെ സാംസ്‌കാരികപ്രവര്‍ത്തകരെ ദുബായിലും മറ്റും കൊണ്ടുവന്ന് സ്വീകരണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. പക്ഷേ ഇവരാരും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. സംശുദ്ധ ബിസിനസുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറിക്കാര്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചില്ല. പെട്ടെന്ന് എല്ലാം മാറി മറിയുകയായിരുന്നു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 ഓഗസ്റ്റ് 23നാണ് ദുബായില്‍ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാള്‍ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലില്‍ പോകാനിടയാക്കിയത്. രാമചന്ദ്രന്‍ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകള്‍ നടത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല. അറ്റ്‌ലസ് ജുവലറിക്ക് ഗള്‍ഫില്‍ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. അബുദാബിയിലെ പ്രമുഖ ആശുപത്രിയായ അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ ജുവലറിശാഖകളും ഇതിന് പുറമേയുണ്ടായിരുന്നു.

മറ്റ് വിദേശരാജ്യങ്ങളിലും അറ്റ്‌ലസ് രാമചന്ദ്രന് നിക്ഷേപങ്ങളുണ്ട് . ഈ ആസ്തികള്‍ പ്രയോജനപ്പെടുത്തി രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാവും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഒന്നും നടന്നില്ല. 2015 ഓഗസ്റ്റ് 31ന് മിഡില്‍ ഈസ്റ്റിലെ മാധ്യമസ്ഥാപനമായ ഖലീജ് ടൈംസില്‍ വന്ന അറസ്റ്റ് വാര്‍ത്തയോടെയാണ് സാമ്പത്തിക തിരിമറി നടത്തിയ ജൂവലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ തന്നെ എന്ന കാര്യം വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറി ഇക്കാര്യം നിഷേധിച്ചുവെങ്കിലും വാര്‍ത്ത പുറത്തു വരുന്നതിനു നാളുകള്‍ക്കു മുന്‍പ് തന്നെ രാമചന്ദ്രന്‍ ദുബായ് പൊലീസ് കസ്റ്റഡിയിലായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രനെ ഓഗസ്റ്റ് 23നും മകള്‍ മഞ്ജുവിനെ ഓഗസ്റ്റ് 18നും അറസ്റ്റു ചെയ്തിരുന്നെങ്കിലും പൊലീസ് ഈ വിവരം പുറത്തു വിട്ടിരുന്നില്ല.

ഗള്‍ഫിലെ 20 ഓളം ബാങ്കുകളില്‍ നിന്നായി 1000 കോടി രൂപ ( 555 ദശലക്ഷം ദിര്‍ഹം) വായ്പയെടുത്ത് വകമാറ്റി ചെലവഴിച്ചു എന്നുള്ളതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ടതുമായി രണ്ടു കേസുകളാണ് പ്രധാനമായും രാമചന്ദ്രനും മകള്‍ക്കും എതിരെ ദുബായ് കോടതിയില്‍ നിലവിലുള്ളത്. ഒരു വര്‍ഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നുള്ളതും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രാമചന്ദ്രന് അനുകൂലമായ പ്രതികരണമായിരുന്നു തുടര്‍ന്നു കണ്ടത്. അദ്ദേഹം നിരപരാധിയാണെന്നും തട്ടിപ്പില്‍ അകപ്പെട്ടതാണെന്നുമുള്ള പ്രചരണം ശക്തമായി. മലയാളികളായ പ്രവാസികള്‍ സ്വര്‍ണം അറ്റ്‌ലസില്‍ നിന്നു തന്നെ വാങ്ങണം എന്നുള്ള ആഹ്വാനവുമായി പലരും മുന്നോട്ടു വന്നിരുന്നു. പക്ഷേ ഇതൊക്കെ ചില പ്രവാസി മലയാളികള്‍ തന്നെ അട്ടിമറിച്ചു. അറ്റ്‌ലസിന്റെ പതനത്തിനു തുടക്കം ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട Gee EI Woollens എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി ഏറ്റെടുക്കുന്നതോടെയാണ് എന്ന് പറയപ്പെടുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുകയായിരുന്നു. ഇത് പിന്നീട് അറ്റ്‌ലസ് ജൂവലറി ഇന്ത്യ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി. സ്വര്‍ണ്ണത്തിന്റെ വില ഇടിയുകയും കാര്യമായ ലാഭമില്ലാതെ ഓഹരി വിപണിയില്‍ കമ്പനി മുടക്കിയ തുക നഷ്ടമാവുകയായിരുന്നു. കൂടാതെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും രാമചന്ദ്രന്‍ നടത്തിയ ഇടപെടലുകള്‍ ബാധ്യത കൂട്ടുകയായിരുന്നു.

സ്വര്‍ണം വാങ്ങാനെന്ന പേരില്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത തുക നഷ്ടമായതോടെ വലിയൊരു തുകയുടെ കടത്തിലേക്ക് അറ്റ്ലസ് ഗ്രൂപ്പ് കൂപ്പുകുത്തി. സ്വര്‍ണം വാങ്ങാന്‍ പറ്റാഞ്ഞതോടെ ജൂവലറികളില്‍ വില്‍പ്പന കുറയുകയും ചെയ്തു. എന്നാല്‍ അറ്റ്‌ലസ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റ് അസ്തികളും വിറ്റ് കടം തീര്‍ക്കുമെന്നും 350 കോടി രൂപ അടയ്ക്കാന്‍ ധാരണയായി എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഉടന്‍ തന്നെ ജാമ്യത്തിനു വഴിയൊരുങ്ങും എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top