തിരുവനന്തപുരം: ക്രൂരമായ കൊലപാതകം നടത്തിയ നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വിധി പുറപ്പെടുവിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി. ഷെര്‍സാണ് നടത്തിയത്. പ്രതിയും മുഖ്യസാക്ഷി ലിജീഷിന്റെ ഭാര്യയുമായ അനുശാന്തിക്ക് വധശിക്ഷ വിധിക്കാത്തത് സ്ത്രീയെന്ന പരിഗണനയിലെന്ന് കോടതി പറഞ്ഞു.
അനുശാന്തി മാതൃത്വത്തിനാകെ അപമാനമാണെന്ന് ചൂണ്ടികാട്ടിയ കോടതി നിനോ മാത്യു കുട്ടിയുടെ ജീവിതം മുളയിലേ നുള്ളിയെന്നും നിരാലംബയായ കുട്ടിയെ കൊന്നത് കാമപൂര്‍ത്തീകരണത്തിനായിരുന്നു വെന്നും പറഞ്ഞു.
അറേബ്യയിലെ മുഴുവന്‍ പെര്‍ഫ്യൂമിനും നിനോയുടെ ദുര്‍ഗന്ധം മാറ്റാനാകില്ലെന്നു കോടതി പരാമര്‍ശിച്ചു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് അനുശാന്തിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. നിര്‍ണ്ണായകമായ വിധി പ്രസ്താവിച്ചത് നിര്‍വികാരതയോടെയാണ് പ്രതികള്‍ കേട്ടു നിന്നത്.
നേരത്തെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വേളയിലും കോടതിയുടെ ഭാഗത്തും നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, കുഞ്ഞിനെ കൊല്ലാന്‍ കൂട്ടു നിന്ന അമ്മയെന്ന് തന്നെ കണക്കാക്കരുതെന്നായിരുന്നു അനുശാന്തി ആവശ്യപ്പെട്ടത്. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയ്യാറായില്ല. മാതൃത്വത്തിന് അപമാനമാണ് അനുശാന്തിയെന്ന് തന്നെയാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം കോടതി വിധിയെ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് സ്വാഗതം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും നന്ദി അറിയുക്കുന്നതായും ലിജീഷ് പറഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുട്ടിയെ കൊലപ്പെടുത്താന്‍ പോലും ഒരമ്മ കൂട്ടു നിന്നു എന്നതാണ് ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസിനെ ഇത്രമേല്‍ ജനശ്രദ്ധ നേടാന്‍ ഇടയാക്കിയിരുന്നത്. ലൈംഗിക തൃഷ്ണയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ ബലികൊടുത്ത അമ്മയോട് കടുത്ത രീതിയിലാണ് കേരളം പ്രതികരിച്ചതും.
പ്രോസിക്യൂഷന്‍ 49 സാക്ഷികളെ വിസ്തരിച്ചിരുന്നു. 85 രേഖകളും 41 തൊണ്ടിമുതലുകളും കേസിലേക്ക് പരിഗണിച്ചു. കൊലയ്ക്കുവേണ്ടി വീട്ടില്‍ അതിക്രമിച്ചുകടക്കല്‍, കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, കുറ്റകൃത്യത്തിന് പരസ്പര സഹായമാകുന്ന തെളിവ് കൈമാറല്‍, അശ്ലീലദൃശ്യങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാമെന്നാണ് അനുശാന്തി കാമുകനായ നിനോയോട് പറഞ്ഞത്. വീട്ടിലെത്തി കുഞ്ഞിനെ വകവരുത്താനുള്ള ഗൂഢാലോചനയിലും ഇവര്‍ പങ്കാളിയായി. വീട്ടിലേക്കുള്ള വഴിയുടെ രേഖാ ചിത്രം പ്രതിക്ക് നല്‍കി. കൊലപാതകത്തിന് സഹായമായി സ്ഥലവും പരിസരവും മനസിലാക്കുന്നതിന് വീടിന്റെ ചിത്രങ്ങളും പ്രതിക്ക് ഫോണില്‍ അയച്ചു കൊടുത്തു. കൃത്യത്തിന് ശേഷം രക്ഷാപെടാനുള്ള വഴി പറഞ്ഞുകൊടുത്തതും അനുശാന്തി തന്നെയായിരുന്നു.
പ്രതി നിനോ മാത്യുവുമൊന്നിച്ച് ഒരേ കമ്പനിയില്‍ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. നിനോയുടെ ഭാര്യക്കും ടെക്‌നോപാര്‍ക്കില്‍ തന്നെയായിരുന്നു ജോലി എന്നതും അനുശാന്തിനിനോ ബന്ധത്തിന് തടസ്സമായില്ല. പലപ്പോഴും പ്രതി നിനോയുമൊത്ത് കാറിലുള്ള ഇവരുടെ യാത്രക്ക് നിനോയുടെ ഭാര്യ മൂക സാക്ഷിയായി. നിനോയുമായുള്ള ബന്ധം ഭര്‍ത്താവ് ലിജീഷ് അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
ഒരുമിച്ച് ജീവിക്കാമെന്ന് നിനോ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ അത് സാധ്യമല്ലെന്നും അവരെ വകവരുത്തിയാല്‍ കൂടെ ചെല്ലാമെന്നും അനുശാന്തി പറഞ്ഞു. ഇത്രയും ആസൂത്രണം ചെയ്ത് ഒന്നുമറിയാത്ത ആള്‍ക്കാരെ പോലെയാണ് അനുശാന്തി ജോലി ചെയ്തത്. കുട്ടിയുടെ കൂടെയുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഇതുപോലൊരു കുറ്റകൃത്യം ഇവര്‍ ചെയ്യുമെന്ന് ആര്‍ക്കും തോന്നുകയുമില്ല. പക്ഷെ സംഭവിച്ചതോ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യവും.