പല വിചിത്ര പ്രസവങ്ങളെക്കുറിച്ചും കേട്ടിട്ടുള്ള മലയാളികളെ ഞെട്ടിക്കുന്നൊരു പ്രസവം പത്തനംതിട്ടയില്‍ നടന്നു. പ്രസവിച്ചപ്പോള്‍ മാത്രമാണ് താന്‍ ഗര്‍ഭിണിയായിരുന്നു എന്ന വിവരം സ്ത്രീ അറിഞ്ഞത്. അതും ഏഴാം മാസത്തില്‍ വീട്ടിലെ ടോയ്‌ലറ്റില്‍.
അടൂരിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഏഴാം മാസത്തില്‍ വീട്ടില്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു. ജനിച്ചയുടന്‍ കുഞ്ഞു മരിച്ചു. ആരെയും അറിയിക്കാതെ സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവു ചെയ്തു. നായ്ക്കള്‍ വലിച്ച് പുറത്തിട്ടപ്പോള്‍ പൊലീസ് അറിഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍ അമ്മ അറസ്റ്റിലായി. ഇവരുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി. കുഞ്ഞ് ഭര്‍ത്താവിന്റേത് തന്നെ എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോള്‍ മാത്രമാണ്.
കുഞ്ഞിനെ കൊന്നതിനും കുറ്റം മറച്ചു വച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തത് പറക്കോട് ടിബി ജങ്ഷന്‍ സബ് സ്റ്റേഷനു സമീപം പന്നിവിഴ വിളയുടെ വീട്ടില്‍ അജിയുടെ ഭാര്യ ആശ(36)യാണ്. കഴിഞ്ഞ 18 നാണ് വീടിന്റെ ടോയ്‌ലറ്റില്‍ പ്രസവം നടന്നത്. രാത്രി പത്തരയോടെ കഠിനമായ വയറുവേദന തോന്നി ടോയ്‌ലറ്റില്‍ കയറിയപ്പോഴാണ് പ്രസവം നടന്നത്. അമിതരക്തസ്രാവം ഉണ്ടാവുകയും കുട്ടി പുറത്തേക്ക് വരികയുമായിരുന്നു. ഉടന്‍ തന്നെ ആശ പൊക്കിള്‍ കൊടി മുറിച്ചു മാറ്റി. തുടര്‍ന്ന് വീടിന് അരികിലായി തന്നെ മൃതദേഹം മറവു ചെയ്തു.
നാലു ദിവസത്തിന് ശേഷമാണ് തെരുവനായ്ക്കള്‍ മൃതദേഹം വലിച്ചു പുറത്തിട്ടത്. ഇവരുടെ ഭര്‍ത്താവ് അജി വിദേശത്താണ്. രണ്ടു കുട്ടികളുമുണ്ട്. കുഞ്ഞ് ഭര്‍ത്താവിന്റേത് തന്നെയാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്നു ദിവസമായി പത്തനംതിട്ട വനിതാ സെല്ലില്‍ ആശയെ ചോദ്യം ചെയ്തു വരികയായിരുന്നു. നാണക്കേട് കാരണമാണ് മൃതദേഹം ആരെയും അറിയിക്കാതെ മറവു ചെയ്തത്. മൂത്ത കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നു.
അവര്‍ക്കും ഭര്‍ത്താവിനും തനിക്കുമുണ്ടാകുന്ന നാണക്കേട് ഓര്‍ത്തപ്പോള്‍ ആരെയും അറിയിക്കാന്‍ തോന്നിയില്ല. കുട്ടി പുറത്തു വന്നത് മരിച്ചായിരുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ ഒരുക്കമാണെന്നും ആശ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ജൂലൈ മാസങ്ങളില്‍ അജി നാട്ടിലുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഗര്‍ഭിണിയായ വിവരം ആശ ആരോടും പറഞ്ഞിരുന്നില്ല. കുട്ടിയുണ്ടായതുംമരിച്ചതും ഇവര്‍ അജിയെ അറിയിച്ചില്ല. താന്‍ പോലും ഗര്‍ഭിണിയാണെന്ന് അറിയുന്നത് കുഞ്ഞ് ഉണ്ടായതിന് ശേഷമാണെന്ന വിചിത്രമായ മൊഴിയാണ് ആശയ്ക്ക്. അതേസമയം, ഇക്കാര്യം ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു. ഗര്‍ഭിണിയായ ഒരു സ്ത്രീയ്ക്ക് അഞ്ചാം മാസം മുതല്‍ ഇക്കാര്യം അറിയാന്‍ കഴിയും. അതിന് മുന്‍പും ഇതിനുള്ള സംവിധാനങ്ങളുണ്ട്.
23 ന് വൈകിട്ട് നാലിനാണ് വീടിന് സമീപത്ത് നിന്ന് മൃതദേഹം ലഭിക്കുന്നത്. നാലുദിവസം പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ഒരു കാല്‍ അറ്റു പോയ നിലയിലായിരുന്നു. സംശയം തോന്നിയ പൊലീസ് ഉടന്‍ തന്നെ ആശയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇവര്‍ പ്രസവിച്ചുവെന്ന കാര്യം വ്യക്തമായി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വിവമറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്. ഗര്‍ഭിണിയായിട്ടും വേണ്ട ചികില്‍സ നല്‍കാതിരുന്നതിനും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒന്നും ചെയ്യാത്തതിനും വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചിരുന്നോ അതോ കൊലപ്പെടുത്തിയതാണോ എന്ന് മനസിലാക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ജീര്‍ണിച്ചിരുന്നതാണ് ഇതിന് കാരണം. കോടതിയില്‍ ഹാജരാക്കിയ ആശയെ റിമാന്‍ഡ് ചെയ്തു.