സമ്മര്‍ദ്ദ തന്ത്രം ഫലിക്കുമോന്ന് നോക്കി ബിഡിജെഎസ്; ഏപ്രില്‍ അഞ്ചിനുള്ളില്‍ എന്തെങ്കിലും നല്‍കി കൂടെക്കൂട്ടാന്‍ ബിജെപി ശ്രമം

ചേര്‍ത്തല: ബിജെപിയുമായി പിരിയുന്നെന്ന പ്രഖ്യാപനത്തിന് ശേഷം മറ്റൊരു അനക്കവുമില്ലാതെ ഇരിക്കുകയാണ് ബിഡിജെഎസ്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ കിട്ടിയില്ല എന്നതായിരുന്നു ബിജെപി ബന്ധം ഉപേക്ഷിക്കാനായി പറഞ്ഞ കാരണം. എ്‌നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ നിശബ്ദത വെളിവാക്കുന്നത്.

ബിജെപിയെ ഒഴിവാക്കി എന്‍.ഡി.എ യോഗം വിളിച്ച് ചേര്‍ക്കുമെന്ന ബി.ഡി.ജെ.എസ്സിന്റെ തീരുമാനം നടപ്പായില്ല. ഈ മാസം 14-ന് ചേര്‍ത്തലയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ്സിന്റെ നേതൃയോഗത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളിയാണ് ബിജെപിയില്ലാതെ എന്‍ഡിഎ യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം രണ്ടാഴ്ചയും രണ്ടു ദിവസവും പിന്നിട്ടു. ഒന്നും നടന്നില്ല, എന്‍ഡിഎയില്‍ സി.കെ.ജാനു ഒഴികെയുള്ള ആരും ബിഡിജെഎസ്സിന് ഈ തീരുമാനത്തെ പിന്തുണച്ചതുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ വെറുതെയിരിക്കുകയാണ് ബി.ഡി.ജെ.എസ്. ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ പിഎസ് ശ്രീധരന്‍പിള്ള സജീവമായി വോട്ടര്‍മാരെ കാണുകയും ചെയ്യുന്നു. ബി.ഡി.ജെ.എസ് ഇല്ലാതെ മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ബിജെപിക്ക് മുന്നിലുള്ള പ്രതിസന്ധി. എല്‍ഡിഎഫും യുഡിഎഫും ഒരാഴ്ച മുമ്പ് തന്നെ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി മുന്നണി സംവിധാനം ശക്തമാക്കുകയും ചെയ്തു. ഏപ്രില്‍ അഞ്ചിനുള്ളില്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമാക്കുമെന്ന ഉറപ്പിലാണ് ഇപ്പോള്‍ ബിഡിജെഎസ്.

എല്‍ഡിഎഫോ യുഡിഎഫോ ബിഡിജെഎസ്സിനെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലാത്തതിനാലാണ് ബിഡിജെഎസ്സിന്റെ സമ്മര്‍ദ്ദ തന്ത്രം പാളിയത്. പക്ഷേ ഇനിയും ബിഡിജെഎസ് ഇങ്ങനെ വിട്ടുനിന്നാല്‍ ചെങ്ങന്നൂരില്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍.

Top