മാനസിക നില തെറ്റിയപ്പോള്‍ സന്നദ്ധപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി; ആക്രി കച്ചടവക്കാരന്‍ താമസസ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ കണ്ടത് പണക്കൂമ്പാരം; ഭിക്ഷക്കാരന്റെ ഭാണ്ഡക്കെട്ടിലെ ആയിരങ്ങള്‍ കണ്ട് അതിശയിച്ച് പൊലീസും

നിലമ്പൂര്‍: ഭിക്ഷക്കാരന്റെ ഭാണ്ഡക്കെട്ടില്‍ പണക്കൂമ്പാരം. മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാരും പൊലീസും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മഹാരാഷ്ട്ര സ്വദേശിയായ ഭിക്ഷക്കാരന്റെ താമസസ്ഥാലത്തെ തുണിസഞ്ചികളിലും മറ്റുമാണ് ആയിരങ്ങള്‍ കണ്ടെത്തിയത്. ചന്തക്കുന്ന്കരുളായി റോഡരികിലെ പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് മറച്ച ഷെഡ്ഡില്‍ തിങ്കളാഴ്ച മരുത സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നാണയത്തുട്ടുകളും നോട്ടുകളും കണ്ടത്. ചില്ലറയ്ക്ക് പകരം നോട്ടിനുവേണ്ടി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ സമീപിക്കുകയായിരുന്നു. സംശയംതോന്നി ഹോംഗാര്‍ഡ് വിവരമറിയച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചെറു ഭാണ്ഡങ്ങളിലും കൂടുകളിലുമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. കാലപ്പഴക്കംകൊണ്ട് നോട്ടുകള്‍ പലതും മുഷിഞ്ഞുപോയിരിക്കുകയാണ്. പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്. മഹാരാഷ്ട്ര സ്വദേശിയായ വയോധികന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് നിലമ്പൂരില്‍ എത്തിയത്. തുടര്‍ന്ന് ചന്തക്കുന്ന്കരുളായി റോഡരികില്‍ ഭിക്ഷയാചിച്ച് കഴിയുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ഇയാളെ മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരും പൊലീസുംചേര്‍ന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അവിടെ ചികിത്സയിലാണ്. പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം ഇയാളുടെ ചികിത്സയ്ക്കും മറ്റും ഉപകരിക്കുന്ന രീതിയില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സി.ഐ. കെ.എം. ബിജു പറഞ്ഞു.

Top