ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന; പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കം. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ 1.71 കോടി രൂപ ഉടന്‍ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതാണ് ഒത്തുതീര്‍പ്പ് നീക്കം വേഗത്തിലാക്കിയത്. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സിപിഐഎം നേതാക്കളുടെ സമ്മര്‍ദവും മറ്റൊരു കാരണമാണ്. സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ യുഎഇ സ്വദേശികളും ബിനോയി കോടിയേരിയുമായി അടുപ്പമുള്ളവരും ഡല്‍ഹിക്ക് പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചര്‍ച്ച നടത്തിയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്. ഇടനിലക്കാരുടെ സാന്നിധ്യത്തില്‍ ദുബൈയിലും ചര്‍ച്ച നടന്നു. ജിസിസിയിലെ ഒരു എന്‍ആര്‍ഐ പ്രമുഖന്റെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ് നീക്കം. ബിനോയിക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറാണെന്ന് വ്യവസായ പ്രമുഖര്‍ സമ്മതിച്ചതായും വിവരമുണ്ട്. കോട്ടയത്തെ ചര്‍ച്ചയെ തുടര്‍ന്ന് ഡല്‍ഹിക്ക് പോയ സംഘം സിപിഎം ജനറല്‍ സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചാണ് യുഎഇയിലേക്ക് മടങ്ങിയത്. തിരുവനന്തപുരം പ്രസ്?ക്ലബില്‍ പത്രസമ്മേളനം നടത്താനുള്ള നീക്കം പരാജയപ്പെട്ടതോടെ കടുത്ത നിലപാടിലേക്ക് നീങ്ങിയ സംഘത്തോട് ഏത് വിധേനയും ഒത്തുതീര്‍പ്പില്‍ എത്താനുള്ള നിര്‍ദേശമാണ് സിപിഐഎം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയതെന്നാണ് യുഎഇ സംഘം നല്‍കുന്ന സൂചന.

Top