ഒരേ ലക്ഷ്യം ,ബിജെപിയും കെ.സുധാകരനും കാസറഗോഡ് നിന്ന് യാത്ര തുടങ്ങി !

ഉപ്പള: ഒരേ ലക്ഷ്യത്തോടെ ബിജെപിയും കോൺഗ്രസ് നേതാവ് കെ സുധാകരനും നയിക്കുന്ന യാത്രകൾ കാസറഗോഡ് ഉദ്ഘാടനം ചെയ്തു ,ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍.ഡി.എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള യാത്രകള്‍ക്ക് കാസര്‍കോട് തുടക്കമായിരിക്കയാണ് . എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധൂരില്‍ നിന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര പെര്‍ളയില്‍ നിന്നുമാണ് ആരംഭിച്ചത്. രണ്ട് പാർട്ടിക്കാർക്കും നേതാക്കൾക്കും ഒരേ ലക്ഷ്യം ആണ് .വിശ്വാസം ,ആചാരം സംരക്ഷിക്കപ്പെടുക .ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യം .ഭരണഘടന പരമായ മൗലിക അവകാശം സംരക്ഷിക്കപ്പെടണം എന്ന കോടതി വിധിയെ ചോദ്യം ചെയ്യുകയാണ് കെ സുധാകരനും പാർട്ടിയും യാത്രയിലുടെ . കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ‘വിശ്വാസം സംരക്ഷിക്കാന്‍ വര്‍ഗ്ഗീയത തുരത്താന്‍’ എന്ന പ്രമേയത്തിലാണ് കെ. സുധാകരന്റെ യാത്ര.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര കര്‍ണാടക മുന്‍ മുഖ്യമന്ത്രി യദിയൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്. ഒ രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രഥത്തിന്റെ രൂപത്തില്‍ അലങ്കരിച്ച വാഹനത്തിലാണ് എന്‍.ഡി.എ യുടെ ശബരിമല സംരക്ഷണ യാത്ര. കാസര്‍കോട് നഗരത്തില്‍ പ്രയാണം നടത്തിയ രഥയാത്രയ്ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.ഡി.എയുടെ സംസ്ഥാന നേതാക്കളും ബി.ജെ.പി കര്‍ണാടക നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍.ഡി.എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള യാത്രകളില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

അതേ സമയം ശബരിമലയെ നശിപ്പിക്കാൻ കഴിഞ്ഞ 60 വർഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള ആരോപിച്ചു .   അവസാന ബിജെപി പ്രവർത്തകന്‍റെ അവസാന തുള്ളി രക്തം അവശേഷിക്കുന്നതു വരെ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മധൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കേസെടുത്ത് നശിപ്പിക്കാൻ നോക്കിയാൽ നിയമം കൊണ്ട് തന്നെ അതിനെ ചെറുക്കും. ദേശാഭിമാനിയുടെ ഒന്നാം പേജിൽ മാപ്പപേക്ഷിച്ച സംഭവം പിണറായി വിജയൻ മറക്കരുത്. എകെജിയുടെ കാലം മുതൽ ശബരിമലയെ തകർക്കാൻ സിപിഎം ശ്രമിച്ചു വരികയാണ്. ശബരിമല തീവെച്ചതല്ല തീപിടിച്ചതാണെന്നാണ് സിപിഎമ്മുകാർ പ്രസംഗിച്ച് നടന്നത്. വിശ്വാസം തകർക്കാനും വിശ്വാസികളെ വേട്ടയാടാനുമാണ് സിപിഎം എന്നും ശ്രമിച്ചത്.

ഇതിന്‍റെ ഭാഗമായാണ് തെറ്റുതിരുത്തൽ ക്യാമ്പയിൻ എന്ന പേരിൽ പ്രചരണം നടത്തിയത്. മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ആചാരങ്ങളും പാർട്ടി അംഗങ്ങൾ പിന്തുടരുതെന്നാണ് 19ാം പാർട്ടി കോൺഗ്രസ് നിർദ്ദേശം നൽകിയത്. ഈ തീരുമാനം നടപ്പാക്കാനാണ് വീണു കിട്ടിയ സുപ്രീംകോടതി വിധി ആയുധമാക്കുന്നത്.

കണ്ണൂർ പ്രസംഗത്തിന്‍റെ പേരിൽ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ചിലർ രംഗത്ത് വന്നത് അപഹാസ്യമാണ്. കോടതി വിധികൾ പ്രായോഗികമാകണമെന്ന് പ്രസംഗിച്ച അമിത് ഷായ്ക്കെതിരെ രംഗത്ത് വന്ന ഇടത് അനുകൂലികളായ 18 സാഹിത്യകാരൻമാർ ചരിത്രം പഠിക്കണം. അമിത് ഷായുടെ പ്രസംഗം കോടതിയലക്ഷ്യമാണെങ്കിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിനെതിരെ കേസ് കൊടുക്കാൻ ഇവർ തയ്യാറാകണം. ഹർത്താലുകൾ നിരോധിച്ച കോടതി വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ചത് എച്ച് എൽ ദത്തുവാണ്. അമിത് ഷായ്ക്കെതിരെ രംഗത്തു വന്നവർ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്.

വിഷാദ രോഗം ബാധിച്ചതിനാലാണ് സിപിഎമ്മും പിണറായി വിജയനും പിച്ചും പേയും പറയുന്നത്. ഈ രോഗം സിപിഎമ്മിന്‍റെ അന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ചാ വേദിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. ആ പ്രസംഗത്തിന്‍റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷൻ യദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു.

 

Top