ലണ്ടന്‍: ഇന്ത്യയുടെ അഭിമാനമെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്നുമൊക്കെയുള്ള വിശേഷണങ്ങളോടെ ഉത്ഘാടനം നടത്തിയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ ഇന്ത്യയെ തിരിഞ്ഞുകുത്തുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരുന്ന സഹായം അവസാനിപ്പിക്കണമെന്ന് ബ്രിട്ടണില്‍ മുറവിളി ഉയരുകയാണ്. 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് സഹായം നല്‍കേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് എംപി പീറ്റര്‍ ബോണ്‍ പ്രസ്താവിച്ചത്.
സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് അടിത്തറ പാകിയ 2012 മുതല്‍ 2018 വരെ ഇന്ത്യക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തു.
2012ല്‍ 300 മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013ല്‍ 268 മില്യണ്‍ പൗണ്ട് (2536 കോടി രൂപ), 2014ല്‍ 278 മില്യണ്‍ പൗണ്ട് (2631 കോടി രൂപ), 2015ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയും പിന്നീട് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടണ്‍ നല്‍കിയിട്ടുണ്ടെന്ന് പീറ്റര്‍ ബോണ്‍ അവകാശപ്പെട്ടു. ഇന്ത്യക്ക് ബ്രിട്ടണ്‍ പരമ്പരാഗതമായി നല്‍കിവന്നിരുന്ന ധനസഹായം 2015ല്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ മേഖയില്‍ ഉള്‍പ്പെടെ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ 3000 കോടി രൂപയോളം മുടക്കി സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മിച്ച മോദി സര്‍ക്കാരിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പ്രതിമാ നിര്‍മാണം എന്നതുള്‍പ്പെടെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. വെള്ളപ്പൊക്കത്താല്‍ കഷ്ടപ്പെടുന്ന കേരളത്തിനോട് വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്നും അഭിമാനത്തിന്റെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ് പിന്‍തിരിപ്പിക്കുന്ന രാജ്യത്തിന്റെ യഥാര്‍ത്ഥ മുഖവും കൂടിയാണ് വെളിച്ചത്തുവന്നത്.