കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലെന്ന ആശങ്കയില്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത് കട്ടപ്പനയില്‍

ഇടുക്കി: കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലെന്ന് ആശങ്ക. ഭര്‍ത്താവ് തന്നെ സംശയിക്കുമോ എന്ന് ഭയന്ന് യുവതി ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ തുണി ചുറ്റിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത് കട്ടപ്പന കാഞ്ചിയാര്‍ മുരിക്കാട്ടുകുടിയില്‍.

സംഭവത്തില്‍ കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യ(28)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് വെളുത്ത നിറമായതിനാലും ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലാത്തതിനാലും ഭര്‍ത്താവ് സംശയിക്കുമോയെന്നു കരുതിയുമാണു കൃത്യം നടത്തിയതെന്നു സന്ധ്യ പറഞ്ഞതായി പൊലീസ് പറഞ്ഞു.സിഐ: വി എസ്. അനില്‍കുമാറും സംഘവുമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഉണ്ടായ കുട്ടിക്ക് തന്റെയും ഭര്‍ത്താവിന്റെയും നിറമല്ല എന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് സന്ധ്യ പൊലീസിനോട് പറഞ്ഞു. കുട്ടിക്ക് നല്ല വെളുപ്പ് നിറമാണുള്ളത്. ഇതുമൂലം ഭര്‍ത്താവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയത് . ഉണ്ടായപ്പോള്‍ മുതല്‍ കുട്ടിയെ സന്ധ്യക്ക് ഇഷ്ടമല്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തുവര്‍ഷം മുന്‍പാണു ബിനുവും സന്ധ്യയും വിവാഹിതരായത്. ഇവര്‍ക്ക് ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. തടിപ്പണിക്കാരനായ ഭര്‍ത്താവിന്റെ മദ്യപാനം വര്‍ധിച്ചതോടെ ഒരുവര്‍ഷമായി സന്ധ്യ സ്വന്തം വീട്ടിലാണ് താമസം. പിന്നീട് ബിനുവും സന്ധ്യയുടെ വീട്ടിലെത്തി താമസം തുടങ്ങി. നാലുമാസം മുന്‍പ് സന്ധ്യ ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയ ആശാ വര്‍ക്കര്‍മാര്‍ ചോദിച്ചെങ്കിലും സന്ധ്യ ഒഴിഞ്ഞുമാറി.

മൂന്നു മാസത്തിനുശേഷം ആശാ വര്‍ക്കര്‍മാര്‍ സന്ധ്യയെ കട്ടപ്പന നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് ഗര്‍ഭിണിക്കാവശ്യമായ പോഷകാഹാരങ്ങള്‍ നല്‍കി സംരക്ഷിച്ചുവരവെ സന്ധ്യയ്ക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു. കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ഒരുമാസത്തോളം ചികിത്സിച്ചു. അസുഖം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയശേഷമാണ് പ്രസവത്തിനായി വീണ്ടും മെഡിക്കല്‍ കോളജിലേക്ക് പോയത്. നവംബര്‍ 30ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ മാസം ആറിന് സന്ധ്യയും കുഞ്ഞും വീട്ടിലെത്തി.

ഏഴാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . ഏഴാം തിയതി രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനു ശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടില്‍ തുണിയലക്കുവാന്‍ പോയി. ഈ സമയത്താണ് സന്ധ്യ കട്ടിലില്‍ കിടന്നിരുന്ന വെള്ള തുണിയുപയോഗിച്ചുകുഞ്ഞിന്റെ കഴുത്തില്‍ ഇട്ട് കൈ ഉപയോഗിച്ച് ഞെക്കി കൊലപ്പെടുത്തിയത് . തുടര്‍ന്ന് തടിപ്പണിക്ക് പീരുമേട് മ്ലാമല എസ്റ്റേറ്റില്‍ പണിക്കുപോയ ഭര്‍ത്താവിനെ കുട്ടിക്ക് അനക്കമില്ല എന്ന് ഫോണില്‍ വിളിച്ചുപറഞ്ഞു.

വിവരമറിഞ്ഞ ഭര്‍ത്താവ് ഭാര്യ സഹോദരനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സന്ധ്യയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ കട്ടപ്പന ആശുപതിയില്‍ എത്തിച്ചു എങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു . കുട്ടിയുടെ കഴുത്തില്‍ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്.

തുടന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിലാണ് കൊലപാതകണമെന്നു തെളിഞ്ഞത്. ഇതിനിടയില്‍ മുരിക്കാട്ടുകുടിയിലെ ആശാപ്രവര്‍ത്തക സന്ധ്യയുമായി സംസാരിക്കുകയും കുട്ടിയെ കൊന്നതായി സന്ധ്യ പറയുകയും ചെയ്തിരുന്നു . ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എട്ടാം തിയതി സന്ധ്യയെ പൊലീസ് അറസ്റുചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൊലചെയ്തത് താനാണെന്ന് സന്ധ്യ സമ്മതിക്കുകയായിരുന്നു.

Top