ഇനി ക്രിക്കറ്റ് പൂരം; ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം

ക്രിക്കറ്റ് വെടിക്കെട്ടിന് തിരികൊളുത്തി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കമാകും. ഏകദിന റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ദ ഓവല്‍, എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, സോഫിയ ഗാര്‍ഡന്‍സ് എന്നീ വേദികളിലാണ് മത്സരങ്ങള്‍. കടുത്ത പോരാട്ടം ഏറെ പ്രതീക്ഷിക്കാനില്ലാത്ത ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്‌, ന്യൂസിലാന്റ് ടീമുകള്‍ തമ്മിലാവും മത്സരം നടക്കുക. ഇതില്‍ ഇന്ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനേയും ജൂണ്‍ 2ന് ഓസ്‌ട്രേലിയ ന്യൂസിലാന്റിനേയും ജൂണ്‍ 5ന് ഓസ്‌ട്രേലിയ ബംഗ്ലാദേശിനേയും ജൂണ്‍ 6ന് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനേയും ജൂണ്‍ 9ന് ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനേയും ജൂണ്‍ 10ന് ഇംഗ്ലണ്ട് ഓസ്‌ട്രേലിയേയും യഥാക്രമം നേരിടും.

ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ഏറ്റുമുട്ടുക. ഇതില്‍ ജൂണ്‍ 3ന് ഓവലില്‍ നടക്കുന്ന മത്സരമാണ് കൂടുതല്‍ കരുത്തുറ്റതായി വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റ് ലോകത്തെ പ്രബലന്‍മാരായ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് അന്ന് ഏറ്റുമുട്ടല്‍. ജൂണ്‍ 4 ന് പാരമ്പര്യ വൈരികളായ ഇന്ത്യയും പാകിസ്ഥാനും, ജൂണ്‍ ഏഴിന് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടും ജൂണ്‍ 8 ന് ഇന്ത്യ ശ്രീലങ്കയോടും ജൂണ്‍ 11 ന് ഇന്ത്യ ദക്ഷിണാഫ്രിക്കയോടും ജൂണ്‍ 12 ന് ശ്രീലങ്ക പാകിസ്ഥാനോടും ഏറ്റുമുട്ടും. ഈ മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ടീമുകള്‍ സെമിയിലെത്തും. തുടര്‍ന്ന് അതില്‍ ജയിക്കുന്ന ടീമുകളാവും 18ന് ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്കും മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കുമാണ് ചാമ്പ്യന്‍സ് ട്രോഫി കീരിടത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബാറ്റിങ്ങ് ട്രാക്കില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും പടുകൂറ്റന്‍ സ്‌കോറുകള്‍ ഉയര്‍ത്തി എതിരാളികള്‍ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ക്രിക്കറ്റ് ലോകത്തുള്ളവര്‍ കരുതുന്നുണ്ട്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങളില്‍ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2013 ല്‍ ഇന്ത്യ കിരീടം നേടുമ്പോഴുണ്ടായിരുന്ന ഒന്‍പതു പേരേയും ടീമില്‍ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, യുവരാജ്, ധോണി, കോഹ്ലി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ്ങിന് ശക്തിപകരുമ്പോള്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാക്‌സ്വെല്‍ എന്നിവരുടെ പ്രതീക്ഷയിലാകും ഓസിസ് കളത്തിളിറങ്ങുക. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബഹുദൂരം മുന്നോട്ട് പോകാനാവും എന്ന പ്രതീക്ഷ ഇരുടീമിനും കരുത്ത് പകരുന്നുണ്ട്. എങ്കിലും വെസ്റ്റ് ഇന്‍ഡീസിനെ റാങ്കിങ്ങില്‍ മറികടന്നെത്തിയ ബംഗ്ലാദേശില്‍ നിന്നും ടീമുകള്‍ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട് . കൂടാതെ ശക്തരായ ദക്ഷിണാഫിക്ക, ശ്രീലങ്ക തുടങ്ങിയ ടീമുകളില്‍ നിന്നും കടുത്ത വെല്ലുവിളി സ്വീകരിക്കേണ്ടി വരുമെന്നുള്ളതും മറ്റു ടീമുകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ എട്ടാമത് പതിപ്പില്‍ ഇന്ത്യയും (2002, 2013) ഓസ്‌ട്രേലിയയും (2006, 2009) രണ്ടുതവണവീതം ജേതാക്കളായപ്പോള്‍ ദക്ഷിണാഫ്രിക്ക (1998), ന്യൂസീലന്‍ഡ് (2000), ശ്രീലങ്ക (2002), വെസ്റ്റിന്‍ഡീസ് (2004) എന്നിവര്‍ ഒരു തവണയും കിരീടം നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ 2000ല്‍ തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് കീരീടം നേടിയത്്. സ്മാര്‍ട്ട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാധകര്‍ക്ക് കളി ആസ്വദനം സുഗമമാക്കുന്നതിനായി വിവിധ തരത്തിലുളള ക്യാമറകള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

കൂടാതെ താരങ്ങളുടെ ബാറ്റില്‍ ചിപ്പ് ഘടിപ്പിക്കുന്ന രീതിയും ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ പരീക്ഷിക്കും. ബാറ്റ്‌സ്മാന്‍മാരുടെ ചലനവും സാങ്കേതിക തികവുമെല്ലാം തുടര്‍ന്ന് ക്യാമറ ഘടിപ്പിച്ച ചിപ്പുകള്‍ അതിവേഗം വിദഗ്ദ്ധര്‍ക്ക് കൈമാറും. എട്ട് ടീമുകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് കളിക്കാരുടെ ബാറ്റിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ചിപ്പുകള്‍ ഘടിപ്പിക്കുക. ഇതില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയുമുണ്ടാകുമെന്നാണ് സൂചന. ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പരിചയ സമ്പന്നതയും കോഹ്‌ലിയുടെ, ടീമിനെ മുന്നില്‍ നയിക്കാനുള്ള മികവും ഇന്ത്യക്ക് കിരീട ധാരണം എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കായിക പ്രേമികള്‍.

Top