ആർഭാടം കാണിക്കാൻ വിവാഹചടങ്ങില്‍ വെടിയുതിര്‍ത്ത് ആഘോഷം; പഞ്ചാബില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

ആർഭാടം കാണിക്കുന്നതിനായി വിവാഹ ചടങ്ങിനിടെ വെടിയുതിർത്തു. വെടിയേറ്റ എട്ട് വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ കൊട്കാപൂര നഗരിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിക്രംജിത് സിങ് ആണ് വെടിവെയ്ക്കുന്നതിനിടെ ദയനീയമായി മരണപ്പെട്ടത്. ചടങ്ങിനിടെ വെടിയുതിര്‍ത്ത വരന്റെ അമ്മാവനായ ബല്‍വീന്ദര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 ബോര്‍ റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വെടിവെച്ചത്. സെക്ഷന്‍ 304, 336 വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ മറ്റൊരു റിവോൾവറിൽ നിന്ന് വെടിയേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കമ്രീംബ്രാറിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടി ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാൽ വിക്രംജിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ‘തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ് ഇത്. വിവാഹ വീടുകളില്‍ വെടിയുതിര്‍ത്തുകൊണ്ടുള്ള ആഘോഷം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഞങ്ങള്‍ നല്‍കിയതാണ്. പക്ഷേ പലരും അത് പാലിക്കുന്നില്ലെന്നും ഫരീദ്‌കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഡോ. നാനക് സിങ് പറഞ്ഞു. സമാനമായ സംഭവങ്ങൾ ഇവിടെ മുമ്പും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ പ്രശസ്ത നര്‍ത്തകി കുല്‍വീന്ദര്‍ കൗറും വിവാഹ വീട്ടിലെ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.

Top