മുലപ്പാല്‍ കൊടുക്കുമ്പോള്‍ നെഞ്ചുവേദന; കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

മുലപ്പാല്‍ കൊടുക്കുമ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് അമ്മ പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നു. ചെന്നൈക്കടുത്ത് വേളാച്ചേരിയില്‍നിന്ന് കാണാതായ ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്.

വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) അറസ്റ്റിലായത്. മുലപ്പാല്‍ നല്‍കുമ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ച ഇവര്‍ തന്നെയാണ് പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കാണാതായെന്നുമായിരുന്നു പരാതി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുലര്‍ച്ചെ റോഡിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നതായി കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയം ഊര്‍ജ്ജിതമായി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് അത് ഉമയാണെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞിട്ടും ഗൗനിക്കാതിരുന്നതാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സമീപത്തെ തടാകത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

Top