ആണവ പരീക്ഷണം നിരീക്ഷിക്കുന്ന അമേരിക്കന്‍ വിമാനത്തെ ചൈനയുടെ പോര്‍വിമാനങ്ങള്‍ തടഞ്ഞു; മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയത് ആകാശത്ത് വച്ച്

വാഷിങ്ടന്‍: ചൈനാ കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനത്തെ ചൈനയുടെ പോര്‍വിമാനങ്ങള്‍ തടഞ്ഞു. യുഎസ് ഡബ്ല്യുസി135 എന്ന നിരീക്ഷണ വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു30 പോര്‍വിമാനങ്ങള്‍ തടഞ്ഞത്. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു യുഎസ് അധികൃതര്‍ അറിയിച്ചു.

ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ അതിന്റെ റേഡിയേഷന്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ളവയാണ് യുഎസിന്റെ ഡബ്ല്യൂസി135 എന്ന വിമാനം. ഇതിന് ചൈനയുടെ രണ്ട് സുഖോയ് സു 30 വിമാനങ്ങള്‍ ചേര്‍ന്നു മാര്‍ഗതടസം സൃഷ്ടിച്ചത്. ഇതില്‍ ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്തിയെന്നാണു റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു നിരീക്ഷണം നടത്തുകയായിരുന്നു വിമാനത്തെ ചൈന ബോധപൂര്‍വം തടഞ്ഞുവെന്നാണ് യുഎസിന്റെ ആരോപണം. അതേസമയം, തങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്നു യുഎസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണു ചൈനയുടെ നടപടിക്കു പിന്നിലെന്നാണ് അനുമാനം.

ദക്ഷിണ, കിഴക്കന്‍ ചൈനാ കടലുകളില്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ അടുത്തിടെയായി ചൈന ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചൈനീസ് നാവികസേന മേഖലയില്‍ നിരീക്ഷണം നടത്തുന്നതു പതിവാക്കിയിരുന്നു. മാത്രമല്ല, ഇവിടെ ചില കൃത്രിമ ദ്വീപുകളും ചൈന നിര്‍മിച്ചിരുന്നു. ഇതിനെ എതിര്‍ത്തും ഈ പ്രദേശങ്ങളിന്മേല്‍ അവകാശവാദമുന്നയിച്ചും വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ രാജ്യങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചും മേഖലയെ സ്വന്തം കീഴിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ എതിര്‍ത്തും യുഎസും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണു മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ യുഎസ് വിമാനത്തിനു മാര്‍ഗതടസം സൃഷ്ടിച്ച ചൈനയുടെ നീക്കമെന്നതു ശ്രദ്ധേയമാണ്.

Top