സഭാതര്‍ക്കം മൂലം വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയുന്നില്ലെന്ന പരാതി. കറ്റാനം കട്ടച്ചിറ പളളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹമാണ് പത്തു ദിവസമായിട്ടും സംസ്‌കരിക്കാനാകാതെ സൂക്ഷിച്ചിരിക്കുന്നത്. വൈദികനായ കൊച്ചുമകനെ സഭാവേഷത്തില്‍ അന്ത്യച്ചടങ്ങില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് ഓര്‍ത്തോഡ്ക്‌സ് വിഭാഗത്തിന്റെ നിലപാട് മൂലമാണ് ശവസംസ്‌കാരം നടത്താന്‍ കഴിയാത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യാക്കോബായ അംഗമായ വര്‍ഗീസ് മാത്യു മരിച്ചത്, ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടില്ല ഇതാണ് പ്രശ്‌നങ്ങളുടെ കാരണം.
വിധി നടത്തിപ്പില്‍ വ്യക്തത ഇല്ലാത്തതിനാല്‍ പളളി ഇരുപക്ഷത്തിനും വിട്ടു നല്‍കാതെ ജില്ലാ ഭരണകൂടത്തിന്റെ കയ്യിലാണ്.താക്കോല്‍ യാക്കോബായ ട്രസ്റ്റിയുടെ കയ്യിലും. യാക്കോബായ വിഭാഗക്കാര്‍ മരിച്ചാല്‍ പളളിയില്‍ ശ്രൂശ്രൂഷ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. പളളിക്ക് സമീപമുളള കുരിശടിക്ക് മുന്നില്‍ വെച്ചാണ് ശ്രൂശ്രൂഷ നല്‍കുന്നത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
കുരിശടിയിലെ ശ്രുശ്രൂഷകള്‍ക്ക് ശേഷം ചെറുമകന്‍ ഫാദര്‍ ജോര്‍ജി ജോണിനെ സഭാവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഓര്‍ത്തഡോക്‌സ് നിലപാടാണ് ശവസംസ്‌കാരം നടത്തുന്നതിന് വിനയായത്.
വ്യാഴാഴ്ച സംസ്‌കാരം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൃതദേഹം പളളിക്ക് 200 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. രാവിലെ 11 മുതല്‍ രാത്രി 7.30 വരെ മൃതദേഹവുമായി കാത്തിരുന്നെങ്കിലും അടക്കാനായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്യോഗസ്ഥരുടെയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കിട്ടിയില്ലെന്നും വര്‍ഗീസ് മാത്യുവിന്റെ ബന്ധുക്കള്‍ പറയുന്നു.