കര്‍ണ്ണാടക ഭരണത്തില്‍ അസ്വാരസ്യങ്ങള്‍; കുമാരസ്വാമിക്ക് മുകളില്‍ ഭരണം നടത്തുന്നത് കോണ്‍ഗ്രസെന്ന് ആക്ഷേപം

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഭരണ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്തുന്നതിനായി ഉണ്ടാക്കിയ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി കുമാരസ്വാമി തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജെഡിഎസ് നേതാവായ കുമാര സ്വാമിയെ കോണ്‍ഗ്രസ് ഭരണം ഏല്‍പ്പിക്കുകയായിരുന്നു.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 38ഉം സീറ്റുമാണുണ്ടായിരുന്നത്. 38 സീറ്റുകള്‍ മാത്രമുള്ള ജെ ഡി എസിനെ ഭരണം ഏല്‍പ്പിച്ചത് ബിജെപിയെ ഒഴിവാക്കാന്‍ മാത്രമായിരുന്നു. എന്നാല്‍ ഭരണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായ കുമാരസ്വാമിക്ക് എല്ലാം മതിയാവുകയാണ്. കോണ്‍ഗ്രസാണ് കര്‍ണ്ണാടക ഭരിക്കുന്നത്. കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് പോലും അറിയില്ല. ഇതോടെ കുമാരസ്വാമി പൊട്ടിത്തെറിക്കുകയാണ്. ഇത് കര്‍ണ്ണാടക രാഷ്ട്രയത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം ഭരണത്തില്‍ ഒരു ഗുമസ്തനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി പറയുന്നത്. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി കൈകോര്‍ത്ത ശേഷം നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കുമാരസ്വാമി യോഗത്തില്‍ പറഞ്ഞതായാണ് എംഎല്‍എമാര്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസില്‍ ഡികെ ശിവകുമാറാണ് കരുത്തന്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിതച്ചതും. കോണ്‍ഗ്രസ് ഹൈക്കമാണ്ടിലും നല്ല സ്വാധീനമാണ്. അതുകൊണ്ട് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ശിവകുമാറാണ്. ഇതേ ശിവകുമാറാണ് കര്‍ണ്ണാടക ഭരണത്തിലും ഇപ്പോള്‍ അവസാന വാക്ക്.

എല്ലാം കാര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവര്‍ത്തകനോട് എന്നപോലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറുന്നത്. കുമാരസ്വാമി പറഞ്ഞു. യോഗത്തില്‍ ഉടനീളം അസ്വസ്ഥനായി കാണപ്പെട്ട മുഖ്യമന്ത്രി, തന്റെ അനുവാദമില്ലാതെ കോണ്‍ഗ്രസ്, കോപ്പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിര്‍ബന്ധിച്ചതിലും എല്ലാം ദുഃഖിതനാണെന്നു യോഗത്തില്‍ പങ്കെടുത്ത എംഎല്‍എ മാധ്യമങ്ങളോടു പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ മല്‍സരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാല്‍ ആറ് സീറ്റുകള്‍ മാത്രമേ നല്‍കുവെന്ന് കോണ്‍ഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇതും കൂടുതല്‍ ഭിന്നതകള്‍ക്ക് കാരണമാകും. ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോണ്‍ഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. പരമാവധി സീറ്റുകള്‍ കര്‍ണ്ണാടകയില്‍ ജയിക്കാനുള്ള ബിജെപി നീക്കത്തിനും തടസ്സമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ബിജെപിയെ ആശ്വാസത്തിലാകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. അതിനിടെ കുമാരസ്വാമിയുടെ പിണക്കം മാറ്റാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ സ്വപ്നങ്ങളാണ് കര്‍ണ്ണാടകയില്‍ കാണുന്നത്. അതിന് തടസ്സമുണ്ടാക്കാതെ നോക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കു വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകള്‍ എങ്കിലും സംസ്ഥാനത്തു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎല്‍എമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പുകോര്‍ത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം. അങ്ങനെ കുമാരസ്വാമിയും രേവണ്ണയും കോണ്‍ഗ്രസ് വിരുദ്ധ ശത്രുക്കളാകുന്നു.

Top