മുഖ്യമന്ത്രി ദുരന്തമുഖത്ത്: വാഹത്തിലിടിച്ച് വിഴിഞ്ഞത്ത് നാട്ടുകാരുടെ പ്രതിഷേധം; കേരളത്തില്‍ മരണം 28

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റല്‍പെട്ട് കടലില്‍ കാണാതായവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. ദുരന്തമുണ്ടായിട്ടും നേരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടകംപളളി സിരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും ഉണ്ട്.

വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തി. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. പിന്നീടു പൊലീസ് വലയം തീര്‍ത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കന്യാകുമാരിയിലേക്ക് തിരിച്ചു. തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രി നാളെ മാത്രമാണ് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് എത്തുക.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയിലാണ് മന്ത്രിയെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍മല സീതാരാമനെ സ്വീകരിച്ചു. രണ്ടു ദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. നാളെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ഓഖി ചുഴലിക്കാറ്റിന്റെ പ്രഭാവം മങ്ങിയിട്ടും ദുരന്തഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ഇനിയും മടങ്ങിവരാത്തവരെ തേടി ഉറ്റവര്‍ കടലിലേക്കു പോയി. ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചില്‍ ഭയത്തിന്റെ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു.

ഞായറാഴ്ച 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കേരളത്തിലെ മരണം 28 ആയി. വിവിധ സ്ഥലങ്ങളിലായി 69 പേരെ രക്ഷിക്കാനായതു നേട്ടമാണ്. നാവികസേന രക്ഷിച്ച നാലു തൊഴിലാളികളെ ശംഖുമുഖത്തും 16 പേരെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച 19 പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചു. കൊച്ചിയില്‍ നിന്നു കഴിഞ്ഞ 28-നു പോയ നാലു ബോട്ടുകളിലെ ആറു മലയാളികളടക്കം 36 തൊഴിലാളികള്‍ സുരക്ഷിതരായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി. കിങ്ഫിഷര്‍, വിന്നരാശി, മൗണ്ട് സിനായ്, എടത്താമര എന്നീ ബോട്ടുകളാണു തിരിച്ചെത്തിയത്.

Top