ന്യൂഡൽഹി: കോൺഗസുമായി യാതൊരു ബന്ധവും പാടില്ലായെന്ന് ശക്തിയായി വാദിച്ചുകൊണ്ടിരുന്ന സി.പി.എം പക്ഷം മാറുന്നു. സി.പി.എമ്മിനുണ്ടായ കനത്ത തിരിച്ചടിയിൽ പാഠം പടിച്ച് സി.പി.എം കാരാട്ട് പക്ഷം . ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സിപിഐഎം മുന്‍ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ട് മാറ്റം വരുത്തിക്കൊണ്ടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കാരാട്ടിന്റെ നിലപാട് മാറ്റം.
ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.യുപിയിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭാവിയില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചുള്ള പാഠങ്ങളാണ് നല്‍കുന്നത്. മുഖ്യ ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിക്കുകയാണെങ്കില്‍ മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് അവരെ പിന്തുണയ്ക്കാന്‍ കഴിയും. കാരാട്ട് പറഞ്ഞു.
ബിജെപിയില്‍ നിന്ന് സിപിഐഎം ഭീഷണി നേരിടുന്ന ത്രിപുര, പശ്ചിമബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധപാര്‍ട്ടികളുടെ ഐക്യത്തിനുള്ള വാതില്‍ കാരാട്ട് തുറന്നിടുന്നുണ്ട് ലേഖനത്തില്‍. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുന്‍കൈയെടുത്ത് രൂപീകരിക്കാന്‍ ശ്രമിക്കുന്ന ബിജെപി, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി വിജയിക്കാന്‍ സാധ്യതയില്ലെന്നും ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാട്ടുന്നു.ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ധാരണവേണമെന്ന ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ കരട് രാഷ്ട്രീയപ്രമേയത്തെ കേന്ദ്രകമ്മറ്റിയില്‍ എതിര്‍ത്ത് തോല്‍പ്പിച്ച ചേരിയുടെ നേതാവായിരുന്നു കാരാട്ട്. കേരളഘടകത്തിന്റെ ശക്തമായ പിന്തുണയോടെയായിരുന്നു യെച്ചൂരിയുടെ കരട് തള്ളിക്കളഞ്ഞത്. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പുറത്താക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ അതിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ധാരണകളോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കില്ല. അതേസമയം, ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നുണ്ട്.
ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ അതാത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. എന്നാല്‍ പാര്‍ട്ടി നയങ്ങളും പ്രാദേശിക താത്പര്യങ്ങളും പ്രാദേശിക പാര്‍ട്ടികളുടെ ഐക്യത്തിന് തടസം നില്‍ക്കുകയാണ്.