തൊടുപുഴ: സ്റ്റേഷൻ വളപ്പിൽ വച്ച് സിഐയെ അസഭ്യം പറഞ്ഞെന്ന കേസിൽ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തെങ്കിലും ഐജി ഇടപെട്ടതിനെ തുടർന്നു അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.ഹൈക്കോടതി നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കെപിസിസി നിർവാഹക സമിതിയംഗം സി.പി. മാത്യുവിനെതിരെയാണ് സിഐ എൻ.ജി.ശ്രീമോന്‍റെ നിർദ്ദേശപ്രകാരം എസ്ഐ വി.സി. വിഷ്ണുകുമാർ കേസെടുത്തത്. സ്റ്റേഷൻ വളപ്പിൽ വച്ച് സിഐയെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്. ഇതിനിടെ ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഇന്നു രാവിലെ പത്തിന് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ മാത്യുവിനെ അറസ്റ്റു ചെയ്തതായി എസ്ഐ വിഷ്ണുകുമാർ അറിയിക്കുകയായിരുന്നു.
ഇതോടെ കോണ്‍ഗ്രസ് പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ തടിച്ചുകൂടി. സംഭവം കൈവിട്ടു പോകുമെന്ന് സ്ഥിതി എത്തിയതോടെ എസ്ഐ ഐജിയുമായി ബന്ധപ്പെടുകയും ഐജിയുടെ നിർദേശപ്രകാരം അറസ്റ്റ് റദ്ദാക്കുകയും കേസ് ഡിവൈഎസ്പിക്ക് കൈമാറുകയും ചെയ്തു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തൊടുപുഴയിൽ നടത്തിയ ഹർത്താലിൽ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് മാത്യുവിനും ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചപ്പോൾ കോടതി നിർദ്ദേശ പ്രകാരം ഒപ്പിടുന്നതിനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കോടതി നിർദ്ദേശപ്രകാരം കോണ്‍ഗ്രസ് കരിങ്കുന്നം മണ്ഡലം പ്രസിഡന്‍റ് തോമസുകുട്ടി കുര്യൻ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ലിജോ മഞ്ഞപ്പള്ളി എന്നിവർക്കൊപ്പമാണ് മാത്യു എത്തിയത്. ഒപ്പിട്ട ശേഷം തോമസുകുട്ടി കുര്യന്‍റെ കാറിൽ മടങ്ങാൻ തുടങ്ങുന്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐ വാഹനത്തിനടുത്തെത്തി നോക്കിയപ്പോൾ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാകുകയും ചെയ്തു. സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരുടെയും സന്ദർശകരുടെയും സാന്നിധ്യത്തിലായിരുന്നു വാക്കേറ്റമുണ്ടായത്.