ദില്ലി: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. നിലവിൽ ചിക്കാഗോ സർവകലാശാലയിൽ പ്രൊഫസറായ അദ്ദേഹം ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്നാണ് സൂചന. കോൺഗ്രസിന്റെ പുതിയ രാഷ്‌ടീയ ധൗത്യത്തിന്റെ ഭാഗമായാണ് രഘുറാം രാജൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. കോൺഗ്രസ് അധ്യക്ഷനുമായി നടത്തിയ തുടർ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. രഘുറാം രാജന്റെ മടക്കം വൈകില്ല.
നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള കിടയറ്റ ഇക്കണോമിസ്റ് ആണ് അദ്ദേഹം. ഇന്ത്യയിൽ തിരിച്ചെത്തിയാലും അക്കാദമിക് രംഗത്തും തുടരും.ലോകത്തെ ഇന്ത്യൻ മികവിനെ ഒരു കുടക്കീ ഴിൽ കൊണ്ട് വരാനാണ് രാഹുലിന്റെ ശ്രമം. ഇന്റലക്ചൽ പവർ ഗ്രിഡ്’ രൂപീകരിക്കുന്നത് ഈ ലക്ഷ്യത്തിലാണ്. രാഷ്ട്രീയത്തിലില്ലാത്ത പ്രമുഖരെ പൊതു പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ ലക്ഷ്യമിടുന്നതാണ് ഗ്രിഡ്. മൻമോഹൻ സിംഗിന്റെ ഉപദേശ പ്രകാരമാണ് രാഹുൽ ഇതിനു മുൻകൈ എടുക്കുന്നത്. ഇങ്ങനെ ക്ഷണിച്ചു കൊണ്ട് വരുന്നവരിൽ ചിലരെയെങ്കിലും ഭാവി മന്ത്രി സഭയുടെ ഭാഗമാക്കാനും ആലോചിക്കുന്നു.
കോൺഗ്രസ് നേതൃത്വം ദുര്ബലമാണെന്നും, ആശയ ദാരിദ്ര്യവും, മികവുള്ളവരുടെ അഭാവവുമുണ്ടെന്ന വിമർശനം പരിഗണിച്ചാണ് ഈ ബദൽ സംവിധാനം. അതെ സമയം പ്രൊഫഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും രാഹുൽ നിർദേശം നൽകിയിട്ടുണ്ട്. പി വി നരസിംഹറാവുവിന്റെ കാലത്തു മൻമോഹൻസിങ്ങിനെ കൊണ്ട് വന്നു റിസർവ് ബാങ്ക് ഗവർണറും, ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും പിന്നീട് ധനമന്ത്രിയുമാക്കിയത് ഒരു ചരിത്ര പരീക്ഷണമായിരുന്നു. അതിന്റെ ആവർത്തനം പോലാണ് രഘുറാം രാജന്റെ മടങ്ങി വരവ്.