മേനകയ്ക്കെതിരെ 5.83 കോടിയുടെ അഴിമതി ആരോപണം

സ്വന്തംലേഖകന്‍

കൊച്ചി: മേനക ഗാന്ധി ചെയര്‍പേഴ്സണായ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ്‌ എന്ന ട്രസ്റ്റ്‌ സ്ഥാപിച്ച്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നും 5.83 കോടി രൂപ ക്രമവിരുദ്ധമായി വാങ്ങിയെടുത്തതായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സ്ട്രേ ഡോഗ്‌ ഫ്രീ മൂവ്മെന്റ്‌ ചെയര്‍മാന്‍ ആണ് കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി.കേന്ദ്രമന്ത്രി മേനകാ ഗാന്ധി 1992-ല്‍ മൃഗക്ഷേമ പദ്ധതികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുവേണ്ടി ‘പീപ്പിള്‍ ഫോര്‍ അനിമല്‍സ്‌’ എന്ന പേരില്‍ സ്വയം ചെയര്‍പേഴ്സണ്‍ ആയി ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും ചെയ്താണ്‌ പണം വാങ്ങിയെടുത്തത്‌. മൃഗക്ഷേമ ത്തിനു വേണ്ടി കൃഷിമന്ത്രാലയത്തില്‍ ‘അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ’ എന്ന ഒരു സ്ഥാപനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ്‌ ഒരു പ്രത്യേക ഡിവിഷന്‌ ഗൂഢലക്ഷ്യത്തോടുകൂടി രൂപം കൊടുത്തതെന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പളളി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1998 മുതല്‍ ഈ ട്രസ്റ്റിന്റെ പേരില്‍ കേന്ദ്രഗവണ്‍മെന്റില്‍ നിന്നും നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റ്‌ മൃഗക്ഷേമപ്രവര്‍ത്തനത്തിനും വേണ്ടിയെന്നു പറഞ്ഞ്‌ ഏകദേശം 5.83 കോടിയുടെ സാമ്പത്തികസഹായം ക്രമവിരുദ്ധമായി നേടിയെടുത്തതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുവെന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി പറഞ്ഞു. മൃഗക്ഷേമത്തിനു വേണ്ടി പ്രത്യേക ഡിവിഷന്‍ രൂപീകരിച്ചതും പീപ്പിള്‍ ഫോര്‍ ആനിമല്‍സ്‌ എന്ന ട്രസ്റ്റ്‌ രൂപീകരിച്ച്‌ നായ്ക്കളുടെ ക്ഷേമം, വന്ധ്യംകരണത്തിനുള്ള എബിസി പ്രോഗ്രാം എന്നീ പേരുകള്‍ പറഞ്ഞ്‌ 5.83 കോടിയുടെ സര്‍ക്കാര്‍ ധനസഹായങ്ങള്‍ കൈപ്പറ്റിയതും അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും തെളിവാണ്‌. 273 കോടിയിലധികം മൃഗങ്ങളെ ഓരോ വര്‍ഷവും കൊന്നൊടുക്കുന്ന ഈ രാജ്യത്ത്‌ അപകടകാരികളായ 1.8 കോടി തെരുവുനായ്ക്കള്‍ തെരുവില്‍ത്തന്നെ വേണമെന്ന്‌ നിര്‍ബന്ധബുദ്ധി കാണിക്കുകയും അതിനായി മാത്രം കോടിക്കണക്കിന്‌ രൂപ ചെലവാക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം തിരിച്ചറിയണമെന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി പറഞ്ഞു.
1999 ലെ എന്‍ഡിഎ സര്‍ക്കാരില്‍ മേനകാ ഗാന്ധി സോഷ്യല്‍ ജസ്റ്റിസ്‌ ആന്റ്‌ എംപവര്‍മെന്റ്‌ എന്ന വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോള്‍ പരിസ്ഥിതി, വനം വകുപ്പിന്റെ കീഴിലുള്ള ‘അനിമല്‍ വെല്‍ഫെയര്‍’ ഡിവിഷന്‍ തന്റെ വകുപ്പായ സോഷ്യല്‍ ജസ്റ്റിസ്‌ ആന്റ്‌ എംപവര്‍മെന്റിലേയ്ക്ക്‌ കൂട്ടിച്ചേര്‍ക്കുകയും, പിന്നീട്‌ 2001 ല്‍ സാംസ്ക്കാരിക വകുപ്പിന്റെ ചുമതലയില്‍ വകുപ്പുമന്ത്രിയായി നിയമിതയായപ്പോള്‍ സോഷ്യല്‍ ജസ്റ്റിസ്‌ ആന്റ്‌ എംപവര്‍മെന്റ്‌ വകുപ്പിന്റെ കീഴില്‍ നിന്ന്‌ അനിമല്‍ വെല്‍ഫെയര്‍ ഡിവിഷനെ തന്റെ വകുപ്പിലേയ്ക്ക്‌ വീണ്ടും കൂട്ടിച്ചേര്‍ക്കുകയും, പിന്നീട്‌ 2001-2002 കാലയളവില്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സിന്റെ വകുപ്പുമന്ത്രിയായി നിയമിതയായപ്പോള്‍ ആ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടത്തിയും, സ്വാര്‍ഥ ലാഭത്തിനുമായി താന്‍ ചെയര്‍പേഴ്സണായ ട്രസ്റ്റിന്റെ താല്‍്പര്യം സംരക്ഷിക്കുന്നതിനും, ട്രസ്റ്റുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും ആന്റി റാബീസ്‌ വാക്സിന്‍ ഉല്‍്പാദിപ്പിക്കുന്ന കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ്‌ ഇതെല്ലാം ചെയ്തതെന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ആരോപിച്ചു. എബിസി റൂള്‍സ്‌ നിലവില്‍ വന്നതിനുശേഷം, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മൂന്ന്‌ ലക്ഷം പേര്‍ പേവിഷബാധയേറ്റ്‌ മരിക്കുകയും 25 കോടി ജനങ്ങള്‍ തെരുവുനായ്ക്കളുടെ അക്രമണത്തിന്‌ ഇരയാവുകയും ആന്റി റാബീസ്‌ മരുന്നുകള്‍ക്കായി ഗവണ്‍മെന്റ്‌ 42,000 കോടി രൂപയിലധികം ചെലവാക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലയിലൂടെ വിറ്റഴിച്ച റാബീസ്‌ വാക്സിന്‍ കൂടി കണക്കിലെടുത്താല്‍ ഇതു മൂന്നിരട്ടിയെങ്കിലും വരുമെന്ന്‌ കണക്കാക്കപ്പെടുന്നു,അതായത്‌ 1,26,000 കോടി രൂപ. എബിസി പദ്ധതിയുടെ ഫലമായി സാമ്പത്തികനേട്ടം കൈവരിച്ച്ത്‌ മേനകാ ഗാന്ധി ചെയര്‍പേഴ്സണായ ‘പീപ്പിള്‍ ഫോര്‍ അനിമല്‍സ്‌ ട്രസ്റ്റും’ അനുബന്ധ സംഘടനകളും ആന്റി റാബീസ്‌ കമ്പനികളുമാണെന്ന്‌ 2001-ന്‌ ശേഷമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സാമൂഹ്യപ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍, സ്ട്രേ ഡോഗ്‌ ഫ്രീ മൂവ്മെന്റ്‌ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ സ്ലീബ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top