കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം പിബി യോഗം.ജയരാജനെ ഉടൻ മന്ത്രിയാക്കില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന നിലപാട് അനുവദിക്കില്ലെന്ന് സിപിഐഎം പിബി യോഗം തീരുമാനിച്ചു. പിബി തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. കോണ്‍ഗ്രസ് ബന്ധം വേണമെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ നിലപാടും കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനം തള്ളുന്നത് സിപിഐഎമ്മില്‍ അപൂര്‍വ്വമാണ്.

ബിജെപിയെ ചെറുക്കുന്നതിനു കോണ്‍ഗ്രസുമായി തെരെഞ്ഞെടുപ്പുപരമായ കൂട്ടുകെട്ടാവാമോ എന്നതായിരുന്നു പിബിയിലെ പ്രധാന ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസുമായി തെരെഞ്ഞെടുപ്പുപരമായ കൂട്ടുകെട്ടു വേണ്ട, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം മാറ്റേണ്ടതില്ലെന്നായിരുന്നു പിബിയിലെ ഭൂരിപക്ഷമായ കാരാട്ടുപക്ഷത്തിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടില്ലെന്ന നിലപാട് ബിജെപിക്കെതിരായ ഐക്യത്തിനു തടസ്സമാകുന്നുവെന്നും അതിനാല്‍ നിലപാടു മാറ്റണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാളുകാരും വാദിച്ചിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോടതി കുറ്റവിമുക്തനാക്കിയാലും ജയരാജന്‍ വീണ്ടും മന്ത്രിയാവില്ലെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേസ് തന്നെ ഇല്ലാതായാല്‍ രാജിവച്ച് ഇത്രയും കാലം പുറത്തു നിന്നതു ശിക്ഷയായി കണക്കാക്കി ജയരാജനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നതിനെ ഇപ്പോള്‍ പിബിയിലെ ഭൂരിപക്ഷം അനുകൂലിക്കുന്നു.

ജയരാജനെ വീണ്ടും മന്ത്രിയാക്കണമോയെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന ഘടകമാണ്. എന്നാല്‍, ബന്ധുനിയമനക്കേസിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട സിസി അംഗമാണു ജയരാജന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സിസിയും സമ്മതിക്കണം. ഇപ്പോള്‍ അങ്ങനെയൊരു വിഷയം കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നാളത്തെ പിബിയില്‍ വിഷയം ചര്‍ച്ചയ്ക്കു വരില്ലെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ ജയരാജന്‍ ഉടനെ കേസില്‍നിന്ന് ഒഴിവായാലും മന്ത്രിസ്ഥാനവിഷയം ഉടനെ പരിഗണിക്കുന്നത് അനാവശ്യ വിവാദങ്ങള്‍ക്കു വഴിവയ്ക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളെ ബാധിച്ചേക്കുമെന്നുമാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍

Top