ആദ്യ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് രണ്ടാം ഭാര്യ; പോലീസിന് മുന്നില്‍ ഭാര്യമാരുടെ തുറന്നുപറച്ചില്‍, പിടിയിലായത് കൊലക്കേസ് പ്രതി

തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ യുവാവിനെ കൊന്ന് തമിഴ്നാട്ടിലെ ശുചീന്ദ്രത്തില്‍ കൊണ്ടുപോയി മൃതദേഹം കത്തിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രതിയെ പോലീസിന് മുന്നിലെത്തിച്ചത് ഭാര്യമാരുടെ തുറന്നു പറച്ചില്‍. പ്രതി അനു അജുവിന്റെ ക്രൂരതയില്‍ ഭയന്ന ഭാര്യമാര്‍ പൊലീസില്‍ അഭയം തേടിയതോടെയാണ്, അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഭാര്യമാരുടെ തുറന്നു പറച്ചിലോടെ, പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച ആകാശ് വധക്കേസില്‍ നിര്‍ണായക വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു.

വലിയതുറ സ്വദേശിനിയായ അല്‍ഫോണ്‍സ, മകന്‍ അനു അജു (27), അനുവിന്റെ രണ്ടാം ഭാര്യയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ ബീഗം (27) എന്നിവരെ അറസ്റ്റ് ചെയ്തു. ദു:ഖവെള്ളി ദിവസമായ കഴിഞ്ഞ മാര്‍ച്ച് 30ന് വലിയതുറ വേളാങ്കണ്ണി ജംഗ്ഷനിലെ വര്‍ക്ക് ഷോപ്പിലായിരുന്നു കൊല നടന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഡസന്‍കണക്കിന് ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളാണ് കൊല്ലപ്പെട്ട ആകാശും പ്രതി അനു അജുവും. പൂജപ്പുര ജയിലില്‍ കഴിയുമ്പോഴാണ് ഇരുവരും പരിചയത്തിലായി ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ജയിലില്‍ നിന്നിറങ്ങിയശേഷം മോഷണ ബൈക്കുകള്‍ വര്‍ക്ക്ഷോപ്പില്‍ പൊളിച്ചും രൂപമാറ്രം വരുത്തിയും വിറ്റഴിച്ചു. ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ആകാശ് അവളെ പീഡിപ്പിച്ച കേസിന്റെ വിചാരണ നേരിട്ടുവരികയായിരുന്നു. ഈ കേസിന്റെ നടത്തിപ്പിനായി മോഷണ ബൈക്കുകള്‍ വിറ്റ് ഒരുലക്ഷം രൂപ നല്‍കാത്തതിന്റെ വിരോധത്തില്‍ അനു അജുവിന്റെ കഠിനംകുളത്തെ വാടക വീട് കയറി ആകാശും കൂട്ടരും നടത്തിയ ആക്രമണമാണ് കൊലപാതകത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോഷണ ബൈക്കുകളുടെ ഫോട്ടോയെടുത്ത് ബ്‌ളാക്ക് മെയിലിംഗ് പതിവാക്കിയ ആകാശിനെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. മുഖം വികൃതമാകുംവിധം പെട്രോളൊഴിച്ച് കത്തിച്ച മൃതദേഹം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ച് കടന്ന പ്രതികള്‍ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍, മൃതദേഹത്തിന്റെ കൈത്തണ്ടയില്‍ മലയാളി പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് ശ്രദ്ധയില്‍പെട്ട തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വലിയതുറയിലെ രണ്ടുനില വീട്ടിലായിരുന്നു രണ്ട് ഭാര്യമാര്‍ക്കൊപ്പം അനു അജുവിന്റെ താമസം. രണ്ട് കുട്ടികളുടെ മാതാവായ ആദ്യഭാര്യക്കൊപ്പം കഴിയുമ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട രേഷ്മാ ബീഗത്തെ ഒപ്പം കൂട്ടിയത്. ഇരുവരെയും ഒരേ വീടിന്റെ മുകളിലും താഴെയുമായി താമസിപ്പിച്ചു. എങ്കിലും രണ്ടാം ഭാര്യയോടായിരുന്നു കൂടുതല്‍ അടുപ്പം. സംഭവദിവസം രാത്രി ആദ്യഭാര്യയും കുട്ടികളും മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ കൊലപാതകം അറിഞ്ഞിരുന്നില്ല. മൃതദേഹം തമിഴ്‌നാട്ടിലുപേക്ഷിച്ച് തിരിച്ചുവന്ന അനു അജുവും സംഘവും വര്‍ക്ക്ഷോപ്പും പരിസരവുമെല്ലാം കഴുകി വൃത്തിയാക്കി. ആകാശിന്റെ വസ്ത്രങ്ങള്‍ ഒളിപ്പിച്ചു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം രണ്ടു ഭാര്യമാരെയും കൊണ്ട് തമിഴ്‌നാട്ടിലേക്ക് താമസം മാറി. ആദ്യഭാര്യയ്ക്ക് നാട്ടിലുള്ള ഒരാളുമായി അടുപ്പമുള്ളതായി ഫോണില്‍ നിന്ന് മനസിലാക്കിയ അനു അവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെ രേഷ്മ ബീഗം എതിര്‍ത്തു. വഴക്കിനിടെ ഇരുവരെയും അനു ക്രൂരമായി മര്‍ദ്ദിച്ചു.

അനു തങ്ങളെയും കൊല്ലുമെന്ന് തോന്നിയ ഭാര്യമാര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. തലസ്ഥാനത്തെത്തി സിറ്റി ഷാഡോ പൊലീസിനെ ബന്ധപ്പെട്ട് ആകാശിന്റെ കൊലപാതക വിവരങ്ങള്‍ കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലും റൂമെടുത്തതും ശുചീന്ദ്രത്ത് മൃതദേഹം കത്തിച്ചതും പച്ചകുത്തിയ അടയാളവുമെല്ലാം ശരിയെന്ന് ഉറപ്പിച്ചു. രേഷ്മയേയും അനുവിന്റെ അമ്മ അല്‍ഫോണ്‍സയെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് സഹായം ചെയ്തു എന്ന നിലയിലാണ് രണ്ടു വനിതകളെയും അറസ്റ്റ് ചെയ്തത്. പിന്നീട് അനു അജുവിനെ പിടികൂടി. പേട്ടയില്‍ മറ്രൊരു ബൈക്ക് മോഷണക്കേസിലുള്‍പെട്ട് ജയിലിലായ കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകത്ത് ജിതിനും കൊലയില്‍ പങ്കാളിയാണ്. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

Top