മാധവിക്കുട്ടിയെ വായിക്കരുത്,ലൈബ്രറിയില്‍ ഒന്നിച്ചിരിക്കരുത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിസിപ്പല്‍ ജാതിപേര് വിളിച്ച് അപമാനിച്ചതായി ആരോപണം.ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് കോളേജിന് പുറത്ത്.മാഗസിന്‍ വിവാദത്തിന് ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പുതിയ വിവാദം കത്തുന്നു.

പാലക്കാട്:ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങു കേരളത്തില്‍ ഒരു കോളേജില്‍ ദളിത് വിദാര്‍ത്ഥിയെ പ്രിസിപ്പല്‍ അപമാനിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.കോളേജ് മറ്റെവിടേയും അല്ല.വള്ളുവനാടിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഒറ്റപ്പാലത്ത് നിന്നാണ് ഒട്ടും ഗുണപരമല്ലാത്ത ഈ വാര്‍ത്ത വന്നിരിക്കുന്നത്.

 

ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ വനിത പ്രിന്‍സിപ്പലിനെതിരായാണ് വിദ്യാര്‍ത്ഥികള്‍ ആരോപണവുന്മായി രംഗത്തെത്തിയിരിക്കുന്നത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച എസ്എഫ്‌ഐ നേതാവിനെയാണ് ജാതി പേര് വിളിച്ച് അപമാനിച്ചത്.ഇത് ചൊദ്യം ചെയ്ത എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ സൂരജിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.ലൈബ്രറിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോലും ലൈബ്രേറിയന്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് കുട്ടികള്‍ പറയുന്നു.മാധവികുട്ടിയുടേത് പോലുള്ള ചില പുസ്തകങ്ങള്‍ കുട്ടികള്‍ എടുത്താല്‍ ”അത് എടുക്കാനുള്ള പ്രായം നിങ്ങള്‍ക്കായിട്ടില്ല ”എന്നാണത്രെ ലൈബ്രേറിയന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ലൈബ്രറിയില്‍ ഇരിക്കാന്‍ പൊലും അനുവദിക്കാത്ത ലൈബ്രേറിയന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ കോളേജില്‍ സമരം നടത്തിയിരുന്നു.വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയ പ്രിസിപ്പല്‍ ലൈബ്രേറിയനെ നിര്‍ബന്ധിത അവധി എടുപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.സമരം വിജിയച്ചതോടെ എസ്എഫ്‌ഐ ബോര്‍ഡ് സ്ഥാപിച്ചതാണ് കോളേജ് അധികൃതരെ ചൊടിപ്പിച്ചത്.ബോര്‍ഡില്‍ ലൈബ്രേറിയനെ നിര്‍ബന്ധിത അവധി എടുപ്പിക്കുമെന്ന് എഴുതിയത് പ്രിസിപ്പലിന് ഇഷ്ടപ്പെട്ടില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ നേരിട്ട് ബോര്‍ഡില്‍ നിന്ന് ഇത് വെട്ടിക്കളഞ്ഞത് വിദ്യാര്‍ത്ഥിക ചോദ്യം ചെയ്തു.ഇതോടെയാണ് ദളിത് വിദ്യാര്‍ത്ഥിയെ ജാതി പേര് പറഞ്ഞ് അപമാനിക്കാന്‍ അവര്‍ മുതിര്‍ന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.ഇത് ചോദ്യം ചെയ്തതിനാണ് യൂണിറ്റ് സെക്രട്ടറി സൂരജിനെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്.സദാചാര പോലീസ് ചമഞ്ഞ ലൈബ്രേറിയനെതിരായ നടപടി ഇതോടെ മരവിപ്പിക്കുകയും ചെയ്തു.നേരത്തെ കോളേജില്‍ നിന്ന് തനിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എസ്എഫ്‌ഐ നേതാവും യൂണിയന്‍ ചെയര്‍മാനുമായ അജിന്ത് അജയ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

 

പ്രിന്‍സിപ്പലിന്റെ ഏകാതിപത്യ പ്രവണതക്കെതിരായി കോളേജില്‍ സമരം ആരംഭിക്കുമെന്ന് അജിന്ത് പറഞ്ഞു.നേരത്തെ കോളേജില്‍ യൂണിയന്റെ മാഗസിന്‍ ഏറെ വിവാദം സൃഷൃടിച്ചിരുന്നു.ഭാരാതാംഭയെ അവഹേളിക്കുന്ന പരാമര്‍ശം ഉണ്ടെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.ന്യുനപക്ഷ -ദളിത് വംശഹത്യകള്‍ക്കെതിരെ പ്രതികരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്.ഈ വിഷയത്തില്‍ സിപിഎമ്മും കോളേജ് യൂണിയനൊപ്പം നിന്നില്ല,.ഒടുവില്‍ എന്‍എസ്എസ് മാനേജ്‌മെന്റ് മാഗസിന്‍ പിന്‍വലിക്കുകയായിരുന്നു.

 

മാഗസിന്‍ വിവാദം കെട്ടടങ്ങും മുന്‍പാണ് സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ജാതിപ്പേര് വിളിച്ചെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍ ആരോപണം തെറ്റാണെന്നും പ്രിന്‍സിപ്പലിന്റെ പേരെഴുതിയ ബോര്‍ഡില്‍ തിരുത്ത് വരുത്തിയ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.എന്‍എസ്എസ് മാനെജ്‌മെന്റിന്റെ നിലപാടിനെതിരായി പട്ടിക ജാതി ക്ഷേമസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനകം തന്നെ രംഗത്തി കഴിഞ്ഞു.രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാതലത്തില്‍ ഈ വിഷയം കൂടുതല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top