തിരുവനന്തപുരം: നെടുമങ്ങാട് എം.എ.ല്‍എ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാൻ കോൺഗ്രസിൽ ധാരണ. കെ.മുരളീധരന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ തനിക്ക് താൽപര്യമില്ലെന്ന് മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചതോടെയാണ് എ ഗ്രൂപ്പുകാരനായ പാലോട് രവിക്ക് സാധ്യത വന്നത്.
30ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പുതിയ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്ക് ആർ.എ.സ്.പി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. തങ്ങള്‍ വഹിച്ച സ്ഥാനമാണെന്നും അതു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു കെ.പി.സി.സി നിലപാട്.ജി.കാര്‍ത്തികേയന്‍റെ മരണത്തോടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍.ശക്തന്‍ സ്പീക്കറായതോടെയാണ് പദവിയിൽ ഒഴിവ് വന്നത്.