നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍റെ മൊഴി പോലീസിനു തിരിച്ചടി

നടി ആക്രമിക്കപ്പെട്ട ദിവസം കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ മൊഴി കള്ളമാണെന്ന് വാദിച്ച പോലീസിനു തിരിച്ചടി. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി നല്‍കിയ മൊഴിയാണ് പോലീസിനെ കുരുക്കുന്നത്. അസുഖ ബാധിതനായ ദിലീപിനെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നെന്നു അരുണ്‍ ഗോപി മൊഴി നല്‍കി. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് നേഴ്സ് രഹസ്യ മൊഴി നല്‍കിയെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ ഇതു തള്ളി ഡോക്ടറും രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി അന്‍വര്‍ ആശുപത്രിയില്‍ ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ ഹൈദരാലി പറഞ്ഞു. പനിയായതിനാല്‍ ദിലീപ്‌ രാവിലെ ആശുപത്രിയില്‍ വന്ന് കുത്തിവെയ്പ്പ് എടുക്കുകയും വൈകിട്ട് തിരിച്ച്‌ വീട്ടില്‍ പോവുകയും രാത്രിയില്‍ നഴ്സ് വീട്ടിലെത്തി കുത്തിവെയ്പ്പു നല്‍കുകയുമായിരുന്നു പതിവ്. 17ന് രാവിലെ വരെയായിരുന്നു ആശുപത്രിയിലെത്തിയത്. അഡ്മിറ്റ് ആകാത്തതിനാല്‍ ഒ.പി ചീട്ട് മാത്രമാണ് നല്‍കിയത്. അതെല്ലാം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടു പോയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് പല തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇതെല്ലാം പോലീസിന്റെ വാദത്തെ പൊളിക്കുന്നതായി. ഇപ്പോള്‍ വരെ ദിലീപ് കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ല. രാമലീലയുടെ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് അസുഖ ബാധിതനായത്. അത് വ്യാജമല്ല. അദ്ദേഹത്തെ പോയി കണ്ടതുമാണ് അരുണ്‍ ഗോപി പറയുന്നു.

Top