ദിലീപിന് ഇനി കാവ്യയെ കാണാനും സംസാരിക്കാനും അനുമതിയില്ല

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച് പീഡിപ്പിച്ച ഗൂഡാലോചനാ കേസിൽ  അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

ഫലത്തില്‍ വിചാരണ കഴിഞ്ഞാല്‍ മാത്രമേ ഭര്‍ത്താവുമായി സംസാരിക്കാന്‍ പോലും കാവ്യയ്ക്ക് അവസരമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഫോണ്‍ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജയില്‍ അധികൃതര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്. ഈ മൊഴിയിലുള്ളവരെ സ്വാധീനിക്കാന്‍ സിനിമാക്കാര്‍ ശ്രമം തുടങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കുന്നത്.

സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് മുതലുള്ള സാക്ഷിമൊഴികളുണ്ട്. അതുകൊണ്ടു തന്നെ ദിലീപ് ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും ഗുണമുണ്ടാകില്ലെന്നും പൊലീസ് പറയുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും അറുതിയാകും. സാക്ഷിമൊഴികള്‍ കൂടാതെ ശാസ്ത്രീയ തെളിവുകളും വേറെയുണ്ട്. കേസില്‍ ഇനിയാരെയും ചോദ്യം ചെയ്യേണ്ട നിലപാടിലാണെങ്കിലും ആവശ്യം വന്നാല്‍ കാവ്യാമാധവനെ ചോദ്യം ചെയ്യും. ദിലീപ് അഞ്ചാം വട്ടം സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. തന്നോട് വ്യക്തി വിരോധവും ഉന്നതങ്ങളില്‍ സ്വാധീനവുമുള്ള ചില വ്യക്തികള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗൂഢാലോചന നടത്തിയാണ് കേസില്‍ പെടുത്തിയതെന്നും ദിലീപ് ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ദിലീപിനെതിരെ പൊലീസ് നിലപാട് കടുപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ജയില്‍ അധികൃതരും ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ജയില്‍ ഡിജിപി ശ്രീലേഖയാണ് തീരുമാനം എടുത്തത്.

ദിലീപ് പുറത്തിറങ്ങാതിരിക്കാനും കേസ് അട്ടിമറിക്കാതിരിക്കാനും അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകും മുമ്പായി കുറ്റപത്രം തയ്യാറാക്കി നല്‍കാനാണ് നീക്കം. ഒക്ടോബര്‍ 8 നു മുമ്പായി ജാമ്യം കിട്ടി താരം പുറത്തു വന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നിയമ വിദഗ്ധര്‍ക്കിടയിലുണ്ട്. ദിലീപ് പുറത്തിറങ്ങാതെ ഏതു വിധേനെയും തടയുക എന്നതാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. താരത്തിന് സോപാദിക ജാമ്യം കിട്ടാതെ നോക്കാനും പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ നാലുവശവും പൂട്ടിയുള്ള കുറ്റപത്രമായിരിക്കാനുമാണ് പൊലീസ് നോക്കുന്നത്. താരം വെളിയില്‍ എത്തിയാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് തന്നെ തിരിച്ചുമറിക്കുമോയെന്ന് ഭയക്കുന്ന പൊലീസ് കൂട്ടബലാത്സംഗം, ഗൂഢാലോചന തുടങ്ങി ജീവപര്യന്തം തടവ് കിട്ടാവുന്ന തരത്തിലുള്ള കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.

ഒക്ടോബര്‍ ആദ്യവാരം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജാമ്യമില്ലാതെ 90 ദിവസം പൂര്‍ത്തിയാകുകയും ഇതിനിടെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്താല്‍ പിന്നെ വിചാരണത്തടവുകാരനായി താരത്തിന് ജയിലില്‍ കഴിയേണ്ടി വരും. അതായത് ജയിലിലെ നിയന്ത്രണങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പാലിക്കപ്പെട്ടാല്‍ കാവ്യയെ കാണാനോ സംസാരിക്കാനോ പോലും ദിലീപിന് കഴിയില്ല. വീട്ടിലേക്കുള്ള വിളിയിലും അമ്മയോടും മകളുമായി മാത്രം സംസാരം ഒതുക്കേണ്ടി വരും. പിറന്നാള്‍ ദിനത്തില്‍ ദിലീപ് വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലെ ഫോണ്‍ വിളി പുറംലോകത്ത് ചര്‍ച്ചയായത്. കേസിലെ മുഖ്യ പ്രതി സംശയനിഴലിലുള്ള മറ്റൊരാളെ ഫോണില്‍ വിളിക്കുന്നത് ചട്ടലംഘനമാണെന്നാണ് ഉയരുന്ന വാദം. കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യത്തിലും ദിലീപിന് തുല്യ പങ്കുണ്ടെന്നാണ് പൊലീസ് നിലപാട്.

അതേസമയം ഹൈക്കോടതി 26 ന് താരത്തിന് ജാമ്യം നല്‍കിയാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പായി ദിലീപിന് പത്തു ദിവസങ്ങളോളം കിട്ടുമെന്നും ഈ സമയം കൊണ്ട് താരത്തിന് ശക്തമായ പ്രതിരോധം തീര്‍ക്കാനാകുമെന്നും പൊലീസ് കരുതുന്നു. കേസിലെ നിര്‍ണ്ണായക തെളിവായി മാറേണ്ട മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റപത്രം സമര്‍പ്പിച്ചാലും മൊബൈല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കിട്ടാന്‍ വേണ്ടിയുള്ള അന്വേഷണം തുടരുമെന്ന് വ്യവസ്ഥ ചേര്‍ത്തായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. ഈ സാഹചര്യത്തില്‍ ഇവരെ ആരേയും ഇനി ദിലീപിനെ കാണാന്‍ അനുവദിക്കില്ല.

ഒക്ടോബര്‍ ഏഴാകുന്നതോടെ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകും. അന്വേഷണഘട്ടത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് നാദിര്‍ഷയുടെ പങ്കിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ നാദിര്‍ഷയുടെ മറുപടി പരസ്പരവിരുദ്ധമായിരുന്നു. ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞത് പലതും കളവാണെന്ന് പിന്നീട് കണ്ടെത്തി. അതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. പള്‍സര്‍ സുനി വസ്ത്രശാലയായ ലക്ഷ്യ’യില്‍ എത്തിയതുമായി ബന്ധപ്പെട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നാദിര്‍ഷ, കാവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

ജയിലിലെ ഫോണ്‍വിളി, ദിലീപിനെഴുതിയ കത്ത് എന്നിവയുമായി ബന്ധപ്പെട്ട് വിഷ്ണു, മേസ്തിരി സുനില്‍, വിപിന്‍ ലാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു മാത്യു എന്നിവര്‍ക്കെതിരെയും അന്വേഷണം പൂര്‍ത്തിയായി. കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെന്ന പരാമര്‍ശത്തോടെയാകും കുറ്റപത്രം സമര്‍പ്പിക്കുക.

Top