യുവതികളുടെ ആന്തരികാവയവങ്ങളില്‍ സ്വന്തം പേര് കോറിയിടുന്നത് ശീലമാക്കിയ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍  

 

 

ബ്രിട്ടന്‍ : സ്ത്രീകളുടെ ആന്തരികാവയവങ്ങളില്‍ തന്റെ പേര് അടയാളപ്പെടുത്തിയെന്ന് തുറന്നു സമ്മതിച്ച് ബ്രിട്ടീഷ് ഡോക്ടര്‍. സൈമണ്‍ ബ്രാംഹാള്‍ എന്ന ലോക പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനാണ് കുറ്റമേറ്റുപറഞ്ഞത്. ബര്‍മിങ്ഹാം ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിലെ,കരള്‍,പ്ലീഹ,പാന്‍ക്രിയാസ് സംബന്ധമായ ശസ്ത്രക്രിയാ വിദഗ്ധനാണ് സൈമണ്‍. 2 സ്ത്രീകളുടെ കരളിലാണ് തന്റെ പേരിന്റെ ചുരുക്കെഴുത്തായ എസ് ബി എന്ന് ഇയാള്‍ കുറിച്ച് ക്രൂരത കാട്ടിയത്. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളുടെ കരളില്‍ അക്ഷരങ്ങള്‍ ഇലക്ട്രിക് ബീം പതിപ്പിക്കുകയായിരുന്നു. 2013 ഫെബ്രുവരി 9 നും ഫെബ്രുവരി 21 നും നടന്ന ശസ്ത്രക്രിയകള്‍ക്കിടെയാണ് ഇത് ചെയ്തതെന്നും 53 കാരന്‍ വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ട് രോഗിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഇയാളുടെ വാദം. എന്നാല്‍ ഇതില്‍ ഒരു രോഗി മറ്റൊരാശുപത്രിയില്‍ തുടര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. അപ്പോഴാണ് കരളിലെ അടയാളപ്പെടുത്തല്‍ കണ്ടെത്തുന്നത്. ഇതോടെ ഇയാള്‍ക്കെതിരെ അന്വേഷണങ്ങളുണ്ടായി. ബര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ആയ ഇയാളെ ഇത്തരത്തിലുള്ള മോശം പെരുമാറ്റത്തിന് സസ്‌പെന്റ് ചെയ്തു. എന്നാല്‍ പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. പക്ഷെ കൂടുതല്‍ രോഗികളില്‍ ഇയാള്‍ ഇത്തരത്തില്‍ പേര് അടയാളപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റം തെളിയിക്കപ്പെട്ട പശ്ചാത്തലത്തില്‍ ജനുവരി 12 ന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. 2010ല്‍ വിമാനാപകടത്തില്‍പ്പെട്ട രോഗിയുടെ കരള്‍ വിജയകരമായി മാറ്റിവെച്ച് ലോകശ്രദ്ധയാകര്‍ഷിച്ച ശസ്ത്രക്രിയാ വിദഗ്ധനാണ് സൈമണ്‍.

Top