ആഭ്യന്തരവകുപ്പിന്റെ നടപടി കണ്ണില്‍ പൊടിയിടാനോ?ടോള്‍പ്ലാസ വിഷയത്തില്‍ സ്ഥലം മാറ്റിയ ഡിവൈഎസ്പി ആഴ്ചകള്‍ക്കുള്ളില്‍ തൃശൂരില്‍ തിരിച്ചെത്തി.ഉന്നത ഇടപെടല്‍ നടത്തിയത് പ്രമുഖനായ ഐ ഗ്രൂപ്പ് മന്ത്രി.

കൊച്ചി:കാസര്‍കോട്ടേക്ക് സ്ഥലം മാറ്റപ്പെട്ട ചാലക്കുടി ഡിവൈഎസ്പി വീണ്ടും തൃശൂരിലേക്ക് തന്നെ തിരിച്ചെത്തിയത് ഉന്നതതല ഇടപെടല്‍ മൂലം.പാലിയേക്കര ടോള്‍ പ്ലാസ അധികൃതര്‍ക്കായി വാഹന യാത്രികനെ ഭീഷണിപ്പെടുത്തിയ വീഡിയോ പുറത്ത് വന്നതോടെ സ്ഥലം മാറ്റിയ ഡിവൈഎസ്പി രവീന്ദ്രനാണ് ജില്ലയില്‍ വീണ്ടുമെത്തിയത്.കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും രവീന്ദ്രന്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല.ഉന്നത ഇടപെടല്‍ ശരിവെയ്ക്കുന്ന തരത്തില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഡിവൈഎസ്പി സ്വന്തം ജില്ലയില്‍ തിരികേയെത്തിയത്.തൃശൂര്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായാണ് അദ്ധേഹത്തിന്റെ പുതിയ നിയമനം.കാസര്‍കോട്ടേക്ക് രവീന്ദ്രനെ നിയമിച്ചത് ആരോപണത്തിന്റെ പേരിലുള്ള ട്രാസ്ഫര്‍ നടപടിയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി തന്നെയാണ് തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.എന്നാല്‍ ഇതില്‍ ഉന്നതനായ ഒരു ഐ ഗ്രൂപ്പ് മന്ത്രി തന്നെ ഇടപെട്ടെന്നാണ് പറയപ്പെടുന്നത്.അദ്ധേഹത്തിന്റെ അടുപ്പക്കാരനായ ഡിവൈഎസ്പിയെ നടപടിയില്‍ നിന്ന് എത്രയും പെട്ടന്ന് ഒഴിവാക്കി കൊടുക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.ടോള്‍പ്ലാസ നടത്തിപ്പുകാരുടെ സമ്മര്‍ദ്ധവും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കുന്നു.തൃശൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പ്ലാസക്കാര്‍ക്കായി സമാന്തര പാതയിലൂടെ പോകുകയായിരുന്ന വാഹന യാത്രക്കാരനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു പരാതി.തൃശൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് ഐജി മുകളിലെക്കയച്ചത്.ഇത് കണക്കിലെടുത്താണ് ഉടന്‍ തന്നെ ആഭ്യന്തര മന്ത്രി രവീന്ദ്രനെതിരെ നടപടിക്ക് നിര്‍ദ്ധേശം നല്‍കിയത്.paliyrkkara toll plaza
എന്നാല്‍ ഐ ഗ്രൂപ്പിലെ പ്രമുഖനായ മന്ത്രിയുടെ അടുപ്പക്കാര്‍ ഡിവൈഎസ്പിക്കായി ഇടപെട്ടതോടെ ആഭ്യന്തരമന്ത്രിയും മുട്ടുമടക്കുകയായിരുന്നു.താന്‍ ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റ് പോലും മന്ത്രി മറന്നെന്നാണ് വസ്തുത.ടോള്‍പ്ലാസക്ക് സമാന്തരമായ റോഡിലൂടെ യാത്ര ചെയ്ത സ്വകാര്യ വാഹന ഉടമയായ യുവാവിനെയാണ് ഡിവൈഎസ്പി രവീന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്.ധാര്‍മ്മികതയുടെ പേരില്‍ തനിക്ക് ടോള്‍ കൊടുത്തൂടെ എന്ന്ചോദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ആഭ്യന്തര വകുപ്പ് രവീന്ദ്രനെതിരായി നടപടിക്ക് നിര്‍ബന്ധിതമാകുകയായിരുന്നു.ഇതാണ് കോണ്‍ഗ്രസ്സ് മന്ത്രിയുടെ ഇടപെടല്‍ മൂലം മയപ്പെടുത്തിയിരിക്കുന്നത്.ആരംഭശൂരത്വം കാണിച്ച ആഭ്യന്തര വകുപ്പിനെതിരെ നവമാധ്യമങ്ങളില്‍ ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുകയാണ്.ഡിവൈഎസ്പി ടോള്‍ പ്ലാസക്കാര്‍ക്കായി ഇടപെടുന്നത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.വരും ദിവസങ്ങളില്‍ സ്ഥലം മാറ്റം മരവിപ്പിച്ച നടപടി ഏറെ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Top