സ്വന്തം ലേഖകൻ
ലണ്ടൻ: ഭൂമിയിലുള്ളതിനു സമാനമായി ചൊവ്വയിലും ജീവനുണ്ടെന്ന കണ്ടെത്തലുമായി നാസ. ചൊവ്വയെ നിരീക്ഷിക്കുന്നതിനു നാസ അയച്ച പുതിയ നിരീക്ഷണ ഉപഗ്രഹമാണ് ചൊവ്വയിൽ ജീവന്റെ കണികയുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിലെ പാറകളിൽ ധാതുസമ്പുഷ്ടമായ ലോഹത്തരികളുണ്ടെന്നാണ് നാസ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ ധാതുസമ്പുഷ്ടമായ ലോഹത്തരികൾ ഭൂമിയിലേതിനു സമാനമായതാണ്. ഈ ലോഹത്തരികളിൽ വെള്ളത്തിന്റെ അംശം ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ചൊവ്വയിൽ ജീവനുള്ള സാധ്യതകളുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്.
350 കോടി വർഷം മുൻപ് ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ അടിഞ്ഞു കൂടിയിരുന്ന പാറകളുടെ അടരുകളിൽ നിന്നാണ് നാസയുടെ ചൊവ്വാ ഗവേഷണ പേടകമായ ക്യൂരിയോസിറ്റി ജലത്തിന്റെ അംശം കണ്ടെത്തിയത്. ഇവിടെ വെള്ളം ഒഴുകിയിറങ്ങിയ പാടുകളും നാസയ്ക്കു കണ്ടെത്താനായിട്ടുണ്ട്. അതുകൊണ്ടു തന്നെ ചൊവ്വയുടെ ഉപരിതലത്തിൽ മാത്രമല്ല, ഗ്രഹത്തിനുള്ളിലും ജലത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ഇപ്പോൾ നാസ നടത്തിയ പര്യവേഷണങ്ങൾ കാട്ടിത്തരുന്നത്.
നാസ ഇതു സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങളുടെ വിശദാംശങ്ങൾ എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സിന്റെ ജേണലിലെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.