മുട്ട വില കുതിക്കുന്നു; കോഴിയ്ക്കും മുകളിലേക്ക്

രാജ്യത്ത് മുട്ടവില ഇറച്ചിക്കോഴി വിലയ്ക്ക് മുകളിലേക്ക്. തണുപ്പുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ഉദ്പാദനം കുറഞ്ഞതുമാണ് മുട്ട വില ഉയരാനുള്ള പ്രധാന കാരണം. മുട്ടവില 4.36 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. നാലുരൂപയുണ്ടായിരുന്ന സ്ഥാനത്ത് ചെന്നൈയിലെ ചില്ലറ വിപണിയില്‍ 6.50. മുതല്‍ 7 രൂപവരെയാണ് ഈടാക്കുന്നത്. കേരളത്തിലും മുട്ടവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പൂണെയില്‍ 3.75 പൈസയുണ്ടായിരുന്ന മുട്ടയ്ക്ക് ആറുരുപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. നോട്ട് നിരോധനത്തിന്റെ തിക്തഫലമായാണ് മുട്ടവില ഉര്‍ന്നതെന്ന് നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മറ്റി മൈസൂര്‍ സോണ്‍ ചെയര്‍മാന്‍ എംപി സതീഷ് പറഞ്ഞു. സംസ്ഥാനത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലില്‍ കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മുട്ട ഒന്നിന് രണ്ട് രൂപയോളമാണ് വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടു പോകുന്നത്. ഇതില്‍ 40 ലക്ഷത്തോളം മുട്ടകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചുവെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മുട്ട ഉത്പാദനം കുറയുകയായിരുന്നു. പ്രതിദിന ഉത്പാദനത്തില്‍ 30 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നിലവിലെ വില ഇനിയും വര്‍ധിച്ചേക്കാമെന്നും അമ്പത് ദിവസം വരെ ഈ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

Top